

കൊച്ചി: അങ്കമാലിക്കാർക്ക് ചിരപരിചിതൻ, മണ്ഡലത്തിലുടനീളം വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന യുവനേതാവ്, ഇതാണ് പ്രദേശവാസികൾക്ക് റോജി.എം. ജോൺ എന്ന റോജി. മണ്ഡലത്തിലെ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരമാർഗം എന്നനിലയിൽ മണ്ഡലത്തിലെ സജീവ സാന്നിധ്യമാണ് ഈ സാമാജികൻ.
2016 മുതൽ റോജി അങ്കമാലി നിയോജക മണ്ഡലത്തെ തുടർച്ചയായി സഭയിൽ പ്രതിനിധീകരിക്കുന്നുണ്ട്. സിപിഐഎമ്മിൻ്റെ സാജു.എം പോളിനെ തോൽപ്പിച്ചാണ് ഇത്തവണ റോജി സഭയിൽ എത്തിയത്. വി.ഡി.എസ് മന്ത്രിസഭയിലെ യുവനേതാക്കളിൽ ഒരാൾ കൂടിയാണ് റോജി. എൻഎസ് യു ഐ മുൻ ദേശീയ പ്രസിഡൻ്റായിരുന്ന റോജിക്ക് ദേശീയ നേതൃത്വവുമായുള്ള അടുപ്പം ഗുണം ചെയ്തു.
സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായുള്ള ബന്ധവും അദ്ദേഹത്തെ തുണച്ചു. അങ്കമാലിയിലെ ജാതി സമവാക്യങ്ങളും റോജിക്ക് മൂന്നുതവണയും ഗുണം ചെയ്തു. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന റോജിക്ക് സഹായമായത് പുഞ്ചിരിക്കുന്ന മുഖമായിരുന്നു.