തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ കേസിൽ ഡോ. സി.എൻ. വിജയകുമാരിക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് നെടുമങ്ങാട് എസ്.സി / എസ്.ടി കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് ഞായറാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാനമായ രീതിയിൽ ഇനി സംഭവങ്ങൾ ഉണ്ടാവരുതെന്നും കോടതി നിർദേശം നൽകി.
തീസിസ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് വകുപ്പ് മേധാവിയായ സി.എൻ. വിജയകുമാരിയിൽ നിന്നും ജാതി അധിക്ഷേപം നേരിട്ടതായി കാണിച്ച് ഗവേഷക വിദ്യാർഥിയായ വിപിൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്കൃതം എന്ന് പറഞ്ഞ് വിജയകുമാരി അധിക്ഷേപിച്ചതായാണ് വിപിൻ്റെ പരാതിയിൽ പറയുന്നത്.
എംഫില്ലിൽ വിപിൻ്റെ ഗൈഡായിരുന്ന വിജയകുമാരി പിന്നീട് വിപിന് സംസ്കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോർട്ട് സർവകലാശാലയ്ക്ക് കൈമാറിയതായും നിനക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മറ്റു പല കുട്ടികൾക്കും ഇവരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുള്ളതായും എന്നാൽ പലരും പഠനം പൂർത്തിയാക്കുവാനായി കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും വിപിൻ വെളിപ്പെടുത്തി.