കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ. രാജ്ഭവൻ വിശദീകരണം തേടിയതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് വൈസ് ചാൻസലറുടെ ഉത്തരവിറങ്ങിയത്. നടപടിയെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാർ പ്രൊഫസർ കെ. എസ്. അനിൽകുമാർ പറഞ്ഞു. രജിസ്ട്രാർക്ക് പിന്തുണയുമായി മന്ത്രി ആർ. ബിന്ദുവും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തി. നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തി.
സെനറ്റ് ഹാളിലെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിൽ വിസി രജിസ്ട്രാർക്കെതിരെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രജിസ്ട്രാർ പ്രൊഫ. കെ. എസ്. അനിൽകുമാറിനെ വിസി മോഹനൻ കുന്നുമ്മലാണ് സസ്പെൻഡ് ചെയ്തത്. ഗവർണർ മുഖ്യാതിഥിയായി എത്തിയ സെനറ്റ് ഹാളിൽ നടന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലാ വിസിയോട് രാജ്ഭവന്‍ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് വിസി ഉത്തരവ് പുറപ്പെടുവിച്ചത്. സസ്പെൻഷൻ നടപടിയെ നിയമപരമായി നേരിടുമെന്ന് കെ. എസ്. അനിൽകുമാർ പ്രതികരിച്ചു.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം വിസിക്ക് ഇല്ലെന്ന് മന്ത്രി ആർ. ബിന്ദു പറയുന്നു. ഇത് അമിതാധികാരപ്രയോഗവും ചട്ടലംഘനമാണെന്നും, സർക്കാർ ആലോചിച്ച ശേഷം ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. കാവി കൊടിയേന്തിയ സ്ത്രീ ഭാരതത്തിന്റെ പ്രതീകമല്ല ആർഎസ്എസിന്റെ പ്രതീകമാണെന്ന സർക്കാർ നിലപാടും ആർ. ബിന്ദു ആവർത്തിച്ചു.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയെ തള്ളിക്കളയുന്നെന്ന് പറഞ്ഞ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ, സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർക്കെതിരെ നടപടിക്ക് എടുക്കേണ്ട അവകാശം സിൻഡിക്കേറ്റിനാണെന്നും വ്യക്തമാക്കി. രജിസ്‌ട്രാർ നാളെയും സർവകലാശാലയിൽ എത്തുമെന്നും കൃത്യനിർവഹണം നടത്തുമെന്നും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.
ഇതിനിടെ, വൈസ് ചാൻസലറുടെ നടപടി നിയമവിരുദ്ധമെന്ന് ആരോപിച്ച് സർവകലാശാല ടീച്ചേഴ്സ് അസോസിയേഷനും രംഗത്തെത്തി. ജനാധിപത്യ കേരളത്തിൽ ഈ നിലപാട് നടക്കില്ലെന്ന് ഡിവൈഎഫഐയും ഗവർണർ പ്രവർത്തിക്കുന്നത് ഭരണ ഘടനാ വിരുദ്ധമായെന്ന് എസ്എഫ്ഐയും ആരോപിച്ചു. വി സി യുടെ നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസുമായി വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.