തിരുവനന്തപുരം: കേരള സർവകലാശാല ഭരണതലത്തിലെ പോര് കനക്കുന്നു. വൈസ് ചാന്‍സലർ മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റ് റൂം പൂട്ടി താക്കോൽ മാറ്റി. അനുവാദമില്ലാതെ റൂം തുറക്കരുതെന്നാണ് വിസിയുടെ നിർദേശം.
താക്കോൽ വൈസ് ചാൻസലറുടെ മുറിയിൽ സൂക്ഷിക്കാനാണ് അറിയിപ്പ്. സിൻഡിക്കേറ്റ് യോഗങ്ങളോ കമ്മിറ്റികളോ ഉള്ള ദിവസം മാത്രം റൂം തുറക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. സിൻഡിക്കേറ്റ് റൂമിൽ വിളിച്ചുവരുത്തി ഇടത് അംഗങ്ങൾ അധിക്ഷേപിച്ചെന്ന ജീവനക്കാരുടെ പരാതിയിലാണ് നടപടി. റൂമിന്റെ താക്കോൽ മോഷണം പോയി എന്ന് ആരോപിച്ച് ഇടത് അംഗങ്ങൾ രംഗത്ത് വന്നിരുന്നു.
കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ സിപിഐ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ചില സിൻഡിക്കേറ്റ് അംഗങ്ങൾ ജന്മി - കുടിയാൻ വ്യവസ്ഥ പോലെ പെരുമാറുന്നു എന്നാണ് സിപിഐ സംഘടനയുടെ ആരോപണം. ജീവനക്കാരെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ശാസിക്കുന്നു. 'സുപ്രീം പവർ' ഉണ്ട് എന്ന് കരുതിയാണ് അവരുടെ പ്രവർത്തനം. വിസി-സിൻഡിക്കേറ്റ് ചെയ്ത ശീതസമരത്തിൽ ഉദ്യോഗസ്ഥർ ബലിയാടാകുന്നു എന്നും അസോസിയേഷൻ പറഞ്ഞു. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് വൈസ് ചാൻസലർക്ക് സംഘടന കത്തും നൽകി.