കേരള സർവകലാശാല രജിസ്ട്രാർക്ക് ഫയൽ നൽകരുതെന്ന് ജീവനക്കാർക്ക് കർശന നിർദേശവുമായി വിസി ഡോ. മോഹനൻ കുന്നമ്മൽ. ഫയൽ കൈമാറിയാൽ ചട്ടലംഘനമായി കണക്കാക്കും. അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും ഡോ. മോഹനൻ കുന്നമ്മൽ മുന്നറിയിപ്പ് നൽകി.
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ രജിസ്ട്രാറെ വി.സി സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കില്ലെന്നും കേരള സർവകലാശാല വിസി ആവർത്തിച്ചു.
കേരളാ സർവകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിയിലാണ് ഗവർണറോട് അനാദരവ് കാട്ടിയെന്നും ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്നും ചൂണ്ടിക്കാട്ടി രജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്തത്. പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം ഉപയോഗിച്ചത് ചട്ടലംഘനമാണെന്നായിരുന്നു രജിസ്ട്രാറിന്റെ നിലപാട്.
വൈസ് ചാന്‍സലറുടെ എതിർപ്പ് മറികടന്ന് സിൻഡിക്കേറ്റ് രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിരുന്നു. സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് രജിസ്ട്രാർ കെ.എസ്. അനില്‍ കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയത്. പിന്നാലെ നാടകീയ രംഗങ്ങൾക്കാണ് കേരളാ സർവകലാശാല വേദിയായത്.