കേരള സർവകലാശാല സസ്പെൻഷൻ വിവാദത്തിൽ വീണ്ടും പോര് മുറുക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരായ സസ്പെൻഷൻ നടപടിയിൽ ഉറച്ച് വിസി മോഹനൻ കുന്നുമ്മൽ. സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടാൽ തീരുമാനങ്ങൾ നിലനിൽക്കില്ല. സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ എല്ലാം മാനിപുലേറ്റ് ചെയ്യുന്നുവെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
"സസ്പെൻഷൻ പണിഷ്മെൻ്റ് അല്ല. കെ.എസ്. അനിൽകുമാർ അയച്ച ഒരു ഫയലും പാസാക്കിയിട്ടില്ല. പുറത്താക്കിയ കുട്ടി ക്ലാസിൽ നിന്ന് പോകുന്നില്ല എന്നതു പോലെയാണ് രജിസ്ട്രാർ. സസ്പെൻഷൻ കിട്ടിയ രജിസ്ട്രാർ ഫയലുകൾ നോക്കുന്നത് ക്രിമിനൽ കുറ്റമാണ്. ചാൻസലർ എന്ത് നടപടി എടുക്കുമെന്ന് പറയാൻ പറ്റില്ല. വൈസ് ചാൻസലർക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാം. അത് സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്താൽ മതി. വിശദീകരണം തേടുന്നത് അന്വേഷണ സമയത്താണ്. യൂണിവേഴ്സിറ്റി തലവൻ ചാൻസലറാണ്. അദ്ദേഹത്തെ അപമാനിച്ചതിനാണ് സസ്പെൻഷൻ. വിസിയെ തടയൽ നിയമത്തെ ചോദ്യം ചെയ്യലാണ്", മോഹനൻ കുന്നുമ്മൽ.
1838 ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു. ഇനി ഒരു ഡിഗ്രി സർട്ടിഫിക്കറ്റും ഒപ്പിടാനില്ല. 20 ദിവസം ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് ശരിയല്ല. മറ്റൊരു വി.സിക്ക് ചുമതലയുണ്ടായിരുന്നു. കലാപം ഉണ്ടാകുമ്പോൾ അതിൽ എണ്ണ ഒഴിക്കേണ്ടെന്ന് കരുതിയാണ് വരാതിരുന്നത്. തടയില്ലെന്ന വാക്കിൽ വിശ്വസിച്ചാണ് ഇന്ന് വന്നത്. തടയാത്തതിന് നന്ദിയുണ്ടെന്നും വിസി മോഹനൻ കുന്നുമ്മൽ പറഞ്ഞു.
പരിപാടിയിൽ അക്രമം നടത്തിയത് വിദ്യാർഥികളാണോ അല്ലയോ എന്ന് അറിയേണ്ടിയിരിക്കുന്നു. സ്ഥിരമായി വിദ്യാർഥികളാകുന്ന പ്രൊഫഷണലുകളുണ്ട്. അവരുടെ പ്രധാന പരിപാടി അക്രമം നടത്തൽ. ഗുണ്ടകൾക്ക് പാർട്ടിയില്ല. എബിവിപിക്കാർ അക്രമം നടത്തിയെങ്കിൽ അവരും ഗുണ്ടകളാകുമെന്നും മോഹനൻ കുന്നുമ്മൽ കൂട്ടിച്ചേർത്തു.