
തിരുവനന്തപുരം: കേരള സര്‍വകലാശാല പോരില്‍ രജിസ്ട്രാറെ രൂക്ഷമായി വിമര്‍ശിച്ചും സര്‍വാധികാരം വി സിക്കെന്ന് ആവര്‍ത്തിച്ചും മോഹനന്‍ കുന്നുമ്മല്‍. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെന്ന രജിസ്ട്രാറുടെ വാദം തെറ്റാണെന്നും വി സി പങ്കെടുക്കാത്ത സിന്‍ഡിക്കേറ്റ് തീരുമാനത്തിന് സാധുതയില്ലെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച രേഖ അനില്‍കുമാര്‍ സമര്‍പ്പിച്ചിട്ടില്ലെന്നും മോഹനന്‍ കുന്നുമ്മല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇല്ലാത്ത കടലാസ് കോടതിയില്‍ കാണിച്ചെന്ന് പറഞ്ഞിട്ട് സര്‍വകലാശാലയില്‍ കയറി കുത്തിയിരിക്കുക ആണെന്നും പരിഹാസം. 2500 ഓളം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വിസി ഒപ്പിടാത്തതിനാല്‍ കെട്ടികിടക്കുന്നു എന്ന ആരോപണവും മോഹനന്‍ കുന്നുമ്മല്‍ തള്ളി. ഫയലുകള്‍ കെട്ടിക്കിടക്കുന്നു എന്നത് ശുദ്ധ കളവാണ് എന്നായിരുന്നു വിസിയുടെ പ്രതികരണം. ഫയലുകള്‍ ഓണ്‍ലൈനില്‍ പോലും നോക്കാന്‍ ആകാത്ത സ്ഥിതിയെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വിസിയുടെ പ്രതികരണം.
'സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം സിന്‍ഡിക്കേറ്റിനോടോ ചാന്‍സലറോടോ ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം നേരെ കോടതിയില്‍ പോയി. പിറ്റേ ദിവസം അദ്ദേഹം പറയുന്നു തനിക്ക് പരാതിയില്ല, അത് പിന്‍വലിക്കുന്നുവെന്ന്. എന്നിട്ട് അദ്ദേഹം പറയുന്നു അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുവെന്ന്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന്റെ രേഖ കാണിച്ചിട്ടില്ല. ആരാണ് പിന്‍വലിച്ചതെന്നും ആര്‍ക്കും അറിയില്ല. സിന്‍ഡിക്കേറ്റ് പിന്‍വലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം. അതിന് സിന്‍ഡിക്കേറ്റ് കൂടിയിട്ടില്ല. സിന്‍ഡിക്കേറ്റ് കൂടണമെങ്കില്‍ ആദ്യം വൈസ് ചാന്‍സലര്‍ അധ്യക്ഷത വഹിക്കണം. എന്നിട്ട് അതില്‍ ഒരു തീരുമാനം എടുക്കണം. ആ തീരുമാനം വൈസ് ചാന്‍സലര്‍ തെളിയിക്കണം. എന്നിട്ട് ആ തീരുമാനം നടപ്പിലാക്കാന്‍ വി സി ഒപ്പിടണം. ഇതൊന്നും നടന്നിട്ടില്ല. ഇല്ലാത്തൊരു കടലാസ് കോടതിയില്‍ കാണിച്ചെന്ന് വ്യാജമായി പറഞ്ഞിട്ട് അവിടെ കുത്തിയിരിക്കുകയാണ്,' മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
സസ്‌പെന്‍ഷനെ കുറിച്ച് അദ്ദേഹം ഇതുവരെയും ഒരു പരാതിയും നല്‍കിയിട്ടില്ല. പരാതി പറഞ്ഞാല്‍ അത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നുമില്ലാതെ യൂണിവേഴ്‌സിറ്റിയുടെ പ്രോപ്പര്‍ട്ടികള്‍ നശിപ്പിച്ചു. യൂണിവേഴ്‌സിറ്റിയുടെ പ്രോപ്പര്‍ട്ടി എന്ന് പറഞ്ഞാല്‍ ജനങ്ങളുടെ പ്രോപ്പര്‍ട്ടിയാണ്. യൂണിവേഴ്‌സിറ്റി തകര്‍ത്തതിനുശേഷം അവിടെ എന്തു വിപ്ലവമാണ് നടത്തുന്നതെന്നും വിസി ചോദിച്ചു.
തല്ലു കിട്ടിയവര്‍ക്ക് ചികിത്സ വാങ്ങി നല്‍കല്‍ അല്ല തന്റെ ശൈലി, ഡോക്ടര്‍ എന്ന നിലയില്‍ മുന്‍കരുതലാണ് വേണ്ടത്. കേരളത്തിലെ പുരാതനമായ യൂണിവേഴ്‌സിറ്റിയെ തകര്‍ക്കാന്‍ ഒരു സംഘം ആളുകള്‍ ശ്രമിക്കുന്നു. താന്‍ ഈ കാര്യങ്ങളെല്ലാം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്‍റെ ഭരണത്തലവന്‍ എന്ന നിലയില്‍ അദ്ദേഹം യുക്തമായ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷ. അധിക ചുമതല ഒഴിവാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. 2500 സര്‍ട്ടിഫിക്കറ്റുകള്‍ യൂണിവേഴ്‌സിറ്റിയില്‍ കെട്ടിക്കിടക്കുന്നു എന്ന വാദം കളവ്. ഒരാഴ്ചയില്‍ പരമാവധി എത്തുന്നത് 400- 500 സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം. യന്ത്ര സംവിധാനത്തിലൂടെ പെട്ടെന്ന് ഒപ്പിടാന്‍ സാധിക്കും. തന്നെ കയറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിസിയുടെ അധികാരങ്ങളെ കുറിച്ച് തര്‍ക്കം ഉണ്ടെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യണം. കോടതിയില്‍ കേസ് കൊടുത്തിട്ട് കാരണമില്ലാതെ രജിസ്റ്റര്‍ പിന്‍വലിച്ചത് എന്തിനാണെന്നാണ് തനിക്ക് ചോദിക്കാനുള്ളത്. വിസിയെ യൂണിവേഴ്‌സിറ്റിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞവരെ പൊലീസ് എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും വി സി ചോദിച്ചു.
തനിക്ക് യൂണിവേഴ്‌സിറ്റിയില്‍ ചെല്ലണമെന്ന് നിര്‍ബന്ധമില്ല. കുട്ടികളെ ഓര്‍ത്താണ് വിഷമം. ഫയലുകള്‍ ഓണ്‍ലൈനായി നോക്കാന്‍ സാധിക്കും. എന്നാല്‍, അവ തനിക്ക് കിട്ടാതെ തടയപ്പെട്ടിരിക്കുകയാണ്. ഫയല്‍ തടഞ്ഞുവെച്ചത് ആരാണെന്ന് പറയാന്‍ തനിക്ക് കൃത്യമായി തെളിവില്ല.
വിസിയുടെ അധികാരങ്ങള്‍ നിര്‍ണയിച്ചത് ഇന്നോ ഇന്നലെയോ അല്ല. സിന്‍ഡിക്കേറ്റ് വിസിയെ ഉപദേശിക്കുന്ന സമിതി. സിന്‍ഡിക്കേറ്റ് ഇല്ലെങ്കില്‍ അവിടെ വി സിയാണ് സിന്‍ഡിക്കേറ്റ്. തീരുമാനം വി സിയെടുത്ത് അതാത് സമിതികളില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതി എന്നാണ് നിയമം. സിന്‍ഡിക്കേറ്റിന് അധ്യക്ഷതവഹിക്കേണ്ടത് വിസി തന്നെയാണ്. വി സി ഇല്ലാത്തപക്ഷം വി സി നിയോഗിക്കുന്ന ആളായിരിക്കും അധ്യക്ഷന്‍.
യൂണിവേഴ്‌സിറ്റിയിലെ പ്രതിസന്ധികള്‍ ഉണ്ടാക്കിയത് വൈസ് ചാന്‍സിലര്‍ അല്ല. കാലു വെട്ടും എന്നു പറഞ്ഞ ആരും അവിടെ കേറില്ല. തന്നെ വെട്ടിയാലും കുഴപ്പമില്ല തന്റെ കാലു വെട്ടാന്‍ വരുന്നവരുടെ കാല് പൊലീസ് വെട്ടും. തന്റെ പേരില്‍ ആക്രമണങ്ങള്‍ ഉണ്ടാവരുതെന്ന് ഡോക്ടര്‍ എന്ന നിലയില്‍ എന്റെ നിര്‍ബന്ധമാണ. വിദ്യാര്‍ഥികളോട് ബാധ്യത ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ സംസാരിക്കില്ലല്ലെന്നും ക്ഷുഭിതനായി വി.സി പറഞ്ഞു.