സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. തിങ്കളാഴ്ച മുതൽ ഡിജിറ്റൽ പരിശോധന ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പരിഷ്കരണ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നും രത്തൻ യു ഖേൽക്കർ പറഞ്ഞു.
രാജ്യത്തുടനീളം സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിൻറെ ഭാഗമായി ബീഹാറിൽ പരിഷ്കരണം നടപ്പിലാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പ്രവർത്തനം. സമാന രീതിയിൽ കേരളത്തിലും പരിഷ്കരണ നടപടിക്രമങ്ങൾ ആരംഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
പരിഷ്കരണവുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശങ്കയുടെയും ആവശ്യമില്ല. യോഗ്യരായ എല്ലാവരും വോട്ടർപട്ടികയിൽ ഉണ്ടാകും. സെപ്റ്റംബർ 20ന് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ഇത് സംബന്ധിച്ച് ബോധവൽക്കരണം നൽകും. അവസാനം സമഗ്ര പരിഷ്കരണം നടന്ന 2002 പട്ടികയിലെ 80% പേരും 2025 പട്ടികയിലുണ്ടെന്നാണ് നിലവിലെ വിലയിരുത്തൽ.
സുപ്രീംകോടതി നിർദ്ദേശപ്രകാരം ആധാർ കാർഡ് അടക്കം 12 രേഖകൾ തിരിച്ചറിയലിനായി ഉപയോഗിക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സമയപരിധിക്ക് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് സംസ്ഥാന കമ്മീഷൻ്റെ നീക്കം.