തൃശൂർ: പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയാണ് തന്നെ സിപിഐഎയിൽ നിന്നും പുറത്താക്കിയതെന്ന് നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ. ഒറ്റ തിരിഞ്ഞ് ആക്രമിച്ച് പുറത്താക്കുകയായിരുന്നു. പുറത്താക്കുന്നതിന് മുൻപേ തന്നെ ചുമതലകളിൽ നിന്നും ഒഴിഞ്ഞു. താൻ വർഗവഞ്ചകൻ ആണോ എന്ന കാര്യം ജനങ്ങൾ പറയുമെന്നും സി.സി. മുകുന്ദൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
എല്ലാവരും തന്നെ സഹായിക്കാൻ തയ്യാറാണ്, അവരുടെ പിന്തുണ സ്വീകരിക്കുമെന്നും മുകുന്ദൻ പറഞ്ഞു. ജനങ്ങളും പാർട്ടിക്കാരും എല്ലാം കാണുകയാണ്, അവരോട് ഒന്നും പറയാനില്ല. ഭയപ്പെട്ട് മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ല. തനിക്കെതിരെ പ്രസംഗിക്കുന്നവർക്കെതിരെ താൻ അവിടെയെത്തി സംസാരിക്കുമെന്നും മുകുന്ദൻ പറഞ്ഞു.
പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് സിപിഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് മുകുന്ദനെ പുറത്താക്കിയത്. ഇന്ന് ചേർന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കൗൺസിലിലാണ് തീരുമാനം. ജില്ലാ നേതൃത്വത്തിൻ്റെ നിർദേശമനുസരിച്ച് നാട്ടിക മണ്ഡലം കമ്മിറ്റിയാണ് നടപടി നടപ്പിലാക്കിയത്. പ്രാഥമിക അംഗത്വത്തിൽ നിന്ന് മുകുന്ദനെ പുറത്താക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പ് മണ്ഡലം കമ്മിറ്റി പുറത്തിറക്കി. അരനൂറ്റാണ്ടുകാലം സിപിഐയുടെ ജില്ലയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു സി.സി. മുകുന്ദൻ.
മുകുന്ദൻ വർഗ വഞ്ചകനെന്നും പാർട്ടിയെ വഞ്ചിച്ചെന്നും ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. പാർട്ടി നൽകിയ പരിഗണന മറന്ന് മുകുന്ദൻ പ്രവർത്തിച്ചത് കടുത്ത അച്ചടക്ക ലംഘനമെന്നും ജില്ലാ കൗൺസിലിൽ വിമർശനമുയർന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് പല തവണ അച്ചടക്കനടപടി നേരിട്ടയാളാണ് മുകുന്ദൻ. അതിൻ്റെ ഭാഗമായി കഴിഞ്ഞ സമ്മേളനക്കാലത്ത് ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും മാറ്റി നാട്ടിക മണ്ഡലം കമ്മിറ്റി അംഗമാക്കിയിരുന്നു. എന്നാൽ, തിരുത്തൽ നടപടികളോടൊന്നും സഹകരിക്കാനുള്ള മനോഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും വിമർശനമുയർന്നു.