തിരുവനന്തപുരം: കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നട്ടെല്ലായ കിഫ്ബി പദ്ധതി, രജത ജൂബിലി നിറവിൽ. 25ാം വാർഷിക പരിപാടി നവംബർ നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 1190 പദ്ധതികളിലായി 90,562 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ നടപ്പിലാക്കിയത്. നവംബർ നാലിന് വൈകുന്നേരം ആറുമണിക്ക് നിശാഗന്ധിയിലാണ് പരിപാടി.
കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഉപരോധം സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുമ്പോഴും അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബിയിലൂടെയാണ് കേരളത്തിൻ്റെ മുന്നേറ്റം. 1999 നവംബർ 11ന് നിലവിൽ വന്ന കിഫ്ബിയിലൂടെ 90,562 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്.
2016ലെ നിയമ ഭേദഗതി കിബ്ഫിയെ കൂടുതൽ ശാക്തികരിച്ചു. 2016-17 ലെ പുതുക്കിയ ബജറ്റ് പ്രകാരം 50000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. കിഫ്ബി പദ്ധതിയിലൂടെ സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ മികച്ച നിലവാരത്തിലേക്ക് ഉയർന്നു.
കൃത്യമായ പ്ലാൻ പ്രകാരമാണ് ലോണെടുത്ത് കിഫ്ബി പോകുന്നത്. കൃത്യമായി തിരിച്ചടവ് നടത്തിയാണ് മുന്നോട്ടുപോകുന്നതെന്നും തിരിച്ചടവിൽ ആർക്കും ആശങ്ക വേണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. ദേശീയപാത പോലെ ടോൾ പിരിവിൽ ആലോചന ഇല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.