തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ ബജറ്റ് പ്രതീക്ഷകൾ ന്യൂസ് മലയാളവുമായി പങ്ക് വെച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രം ഫണ്ട് വെട്ടിക്കുറച്ചിട്ടും സാമ്പത്തികമായി കേരളം മുന്നേറി. ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമാണ് രണ്ടാം പിണറായി സർക്കാർ കൂടുതൽ ശ്രദ്ധ കൊടുത്തത്. ക്ഷേമ പെൻഷന്റെ കാര്യത്തിൽ ഗിമ്മിക്കിനില്ലെന്നും നികുതി വർധനവുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ നിരാശപ്പെടേണ്ടി വരില്ലെന്നും പേരെന്തായാലും അതിവേഗ റെയിൽ വേണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
ജനക്ഷേമ ബജറ്റാണ് അവതരിപ്പിക്കുക. ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകും. സംസ്ഥാന ബജറ്റിൽ ക്ഷേമ പദ്ധതികൾക്കാണ് മുൻഗണനയെന്നും മന്ത്രി പറഞ്ഞു. ശമ്പള പരിഷ്കരണം ഉണ്ടാകുമെന്ന് സൂചനയും ധനമന്ത്രി നൽകി. ഡിഎ വിതരണം ഉൾപ്പടെയുള്ളവയ്ക്ക് കൃത്യമായ പദ്ധതിയുണ്ട്. അഷ്വേഡ് പെൻഷൻ പദ്ധതിയുമായി മുന്നോട്ടു പോകും. ക്ഷേമപെൻഷൻ ഈ ബജറ്റിൽ കൂട്ടില്ല. ജനങ്ങൾക്ക് മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കില്ല. അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കുമെന്നും കേന്ദ്ര അനുമതി ലഭിച്ചാൽ സംസ്ഥാനത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു.