കൊച്ചി: എറണാകുളം വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ മേരി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ. 50% ത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിൻ്റെ നില ഗുരുതരമായി തുടരുകയാണ്. പെട്രോൾ ആക്രമണം നടത്തിയ വില്യമിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
വടുതല ലൂർദ് ആശുപത്രിക്കു സമീപം ഗോൾഡ് സ്‌ട്രീറ്റിലാണ് നാടിനെ നടുക്കിയ പെട്രോൾ ആക്രമണം നടന്നത്. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് അയൽവാസിയുടെ കൊടുംക്രൂരതക്ക് ഇരയായത്. ക്രിസ്റ്റഫറും ഭാര്യ മേരിയും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
ഇന്നലെ രാത്രി 8 മണിയോടെ പള്ളിയില്‍ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്കു വരികയായിരുന്ന ക്രിസ്റ്റഫറിനെയും മേരിയെും വില്യംസ് തടഞ്ഞുനിർത്തി, അതിന് ശേഷം പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തി എന്നാണ് സമീപവാസികൾ പറഞ്ഞത്.
തീ പടരുന്നത് കണ്ട് ഓടിക്കൂടിയ പ്രദേശവാസികൾ തീ കെടുത്തി. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. നാട്ടുകാർ വിവരം അറിയച്ചതിനെത്തുടർന്ന് ടൗൺ നോർത്ത് പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വില്യംസിൻ്റ് വീട് പൊളിച്ച് അകത്തുകടന്ന പൊലീസിന് ജീവനൊടുക്കിയ നിലയിലുള്ള വില്യംസിൻ്റെ മൃതദേഹമാണ് ലഭിച്ചത്.
വില്യംസും ആക്രമണത്തിന് ഇരയായ ദമ്പതിമാരും തമ്മിൽ പല കാര്യങ്ങളിലും തർക്കം നടന്നിരുന്നതായി സമീപവാസികൾ പൊലീസിനോട് പറഞ്ഞു. വില്യംസ് ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.തൻ്റെ വീട്ടിലേക്ക് വില്യംസ് മാലിന്യങ്ങളും വിസർജ്യ വസ്തുക്കളും വലിച്ചെറിയുന്നുണ്ട് എന്ന് ക്രിസ്റ്റഫർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇത് കണക്കിലെടുത്ത് ക്രിസ്റ്റഫർ വീട്ടിൽ സിസിടിവി സ്ഥാപിക്കുകയും ചെയ്തിരുന്നു. സിസിടിവിയുടെ പേരിലും വില്യംസ് ക്രിസ്റ്റഫറുമായി തർക്കമുണ്ടാക്കി.വില്യംസ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് നാട്ടുകാരും പൊലീസും പറയുന്നു. നേരത്തേ ബന്ധുവീട്ടിലുണ്ടായ ഒരു ചടങ്ങിനിടെ സഹോദരൻ്റെ മകൻ്റെ തല ചുറ്റികക്ക് അടിച്ചു തകർത്തതിന് വില്യംസിനെതിരെ കേസുണ്ട്.