കൊല്ലം: ആയൂരിൽ മന്ത്രവാദത്തിന് തയ്യാറാകാതിരുന്ന യുവതിയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച കേസിൽ മുസ്ലിയാരുടെ നിർണായക വെളിപ്പെടുത്തൽ. മന്ത്രവാദം നടത്തിയെന്ന് ഏരൂർ സ്വദേശി സുലൈമാൻ വെളിപ്പെടുത്തി. തകിട് ജപിച്ചു നൽകി എന്നും കുടുംബ പ്രശ്നങ്ങൾ മാറ്റാൻ മന്ത്രം ചൊല്ലികൊടുത്തെന്നും സുലൈമാൻ പറഞ്ഞു. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും സുലൈമാൻ പറഞ്ഞു.
ആറ് മാസം മുൻപ് ഇരുവരും തന്നെ കാണാൻ എത്തിയതായി സുലൈമാൻ പറയുന്നു. പിന്നീട് പ്രതി സജീർ തനിച്ചാണ് എത്തിയത്. കുടുംബത്തിലെ വഴക്ക് മാറ്റിതരണമെന്ന് അഭ്യർഥിച്ചു. "ഞങ്ങൾ എന്നും വഴക്കാണെന്നും പൈശാചിക ഉപദ്രവമുണ്ടെന്നും പറഞ്ഞാണ് സജീർ വന്നത്. അവരുടെ സമാധാനത്തിന് വേണ്ടി ഒരു മന്ത്രം എഴുതികൊടുത്തു. പ്രാർഥനകൾ മാത്രമാണ് ഞാൻ പറഞ്ഞുകൊടുക്കാറ്," സുലൈമാൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരിൽ സജീർ ഭാര്യ റജിലയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചത്. ഉസ്താദ് നിര്‍ദ്ദേശിച്ച ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തതാണ് കാരണമെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം.
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ഭാര്യയുടെ ശരീരത്തില്‍ സാത്താന്റെ ശല്യം ഉണ്ടെന്ന് പറഞ്ഞ് നാളുകളായി റജിലയെ സജീര്‍ അക്രമിക്കുന്നത് പതിവായിരുന്നു. തുടര്‍ന്ന് മന്ത്രവാദി ജപിച്ച് നല്‍കിയ ചരടുകള്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. മുടിയഴിച്ചിട്ട് മന്ത്രവാദ കര്‍മ്മങ്ങള്‍ നടത്താന്‍ റജിലയെ നിര്‍ബന്ധിച്ചു. വഴങ്ങാതിരുന്നതോടെ അടുക്കളയില്‍ തിളച്ച് കിടന്ന മീന്‍ കറി റജിലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ റജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി ആദ്യം ആയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഞ്ചലിലെ ആശുപത്രിയിലും എത്തിച്ചു. റജില ചികിത്സയില്‍ തുടരുകയാണ്. അക്രമത്തിന് ശേഷം ഒളിവില്‍ പോയ സജീറിനായി അന്വേഷണം തുടരുകയാണ്.