കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രിയുടെ പ്രതികരണത്തിൽ പിഴവ് സമ്മതിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞതിൻ്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത്. അപകടം നടന്നതിന് പിന്നാലെ 15 മിനിറ്റിനകം വാർഡുകൾ ഒഴിപ്പിക്കാൻ സാധിച്ചുവെന്നും സൂപ്രണ്ട് വ്യക്തമാക്കി.
അതേസമയം, രോഗികളെ നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്തുവെന്ന ആരോപണം തെറ്റെന്ന് സൂപ്രണ്ട് പറഞ്ഞു. ഇന്ന് ഡിസ്ചാർജ് നിശ്ചയിച്ചവർക്ക് മാത്രമാണ് ഡിസ്‌ചാർജ് നോട്ടീസ് നൽകിയത്. അല്ലാത്ത ആരെയെങ്കിലും ഡിസ്ചാർജ് ചെയ്തിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ 14-ാം വാർഡ് കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു ആരോഗ്യമന്ത്രി ആദ്യഘട്ടത്തിൽ നൽകിയ വിശദീകരണം. മന്ത്രി വിശദീകരണം നൽകുന്ന സമയത്ത് തലയോലപ്പറമ്പ് സ്വദേശി ബിന്ദു അവശിഷ്ടങ്ങൾക്കിടയിൽ മരണത്തോട് മല്ലടിച്ച് കിടക്കുക കയായിരുന്നു.
ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. മെഡിക്കൽ കോളേജ് തുടങ്ങിയപ്പോൾ ഉണ്ടായ കെട്ടിടമാണ്. 68 വർഷത്തെ പഴക്കമാണ് കെട്ടിടത്തിന് ഉള്ളതെന്ന് മന്ത്രി വി. എൻ. വാസവനും പറഞ്ഞു.
വീണാ ജോർജും മന്ത്രി വി.എൻ. വാസവനും സംഭവസ്ഥലത്തെത്തിയതിന് പിന്നാലെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തതിന് പിന്നാലെയാണ് ബിന്ദുവിനെ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ നവമിയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ബിന്ദു മെഡിക്കൽ കോളേജിലെത്തിയത്.
യുവതിയുടെ മരണത്തിന് പിന്നാലെ ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പലയിടത്തും പ്രതിപക്ഷം പ്രതിഷേധ ജാഥകൾ സംഘടപ്പിക്കുകയും മന്ത്രി വീണാ ജോർജിൻ്റെ കോലം കത്തിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്. സർക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. കെട്ടിടം തകർന്നിട്ടും രക്ഷാപ്രവർത്തനം ശരിയായ രീതിയിൽ നടന്നിട്ടില്ലെന്നാണ് ചാണ്ടി ഉമ്മൻ്റെ പ്രതികരണം.