

കോഴിക്കോട്: ഷിംജിതയെ എത്രയും വേഗം പിടികൂടണമെന്ന് ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ ദീപക്കിന്റെ മാതാപിതാക്കള്‍. ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
"എന്റെ മകന്‍ പാവമായിരുന്നു, ഒരു പെണ്ണിനോടും അവന്‍ മോശമായി പെരുമാറിയിട്ടില്ല. ഞങ്ങളേയും കൂടി കൊണ്ടുപോകണമായിരുന്നു"- ദീപക്കിന്റെ അമ്മയുടെ വാക്കുകള്‍.
ഷിംജിതയെ എത്രയും വേഗം പിടികൂടണമെന്നും എങ്കിലേ മകന് നീതി കിട്ടുകയുള്ളൂവെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു.
ദീപക്കിന്റെ മരണത്തില്‍ വടകര സ്വദേശി ഷിംജിതയ്‌ക്കെതിരെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നു. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനു പിന്നാലെ ഷിംജിത ഒളിവില്‍ പോയെന്നാണ് പൊലീസ് കരുതുന്നത്. ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഷിംജിതയ്‌ക്കെതിരെ ചുമത്തിയത്.
ഷിംജിതയുടെ ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നുമാണ് ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ മൊഴി. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ ആരോപണം. ദുരുദ്ദേശ്യത്തോടെ ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് കാണിച്ച് വടകര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പിന്നാലെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത ദീപകിനെതിരെ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചിരുന്നു
വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകള്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ദീപക്ക് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. സമൂഹമാധ്യമങ്ങളില്‍ റീച്ച് കൂട്ടുക എന്ന നിലയിലാണ് പെണ്‍കുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു.