വിദ്യാർഥികളെ ശാസിച്ച് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. പാലക്കാട് മണ്ണാർക്കാട് വച്ച് നടന്ന അനുമോദന പരിപാടിയിലാണ് ജലീൽ കുട്ടികളെ ശാസിച്ചത്. വിദ്യാർഥികളെ പൊതുമധ്യത്തിൽ വിളിച്ചു വരുത്തി ഹിന്ദി എഴുതിപ്പിച്ചു. തെറ്റിപ്പോയ കുട്ടികളെ അപമാനിക്കുന്നതും ചെവിക്ക് നുള്ളുന്നതും ഉൾപ്പടെ ദൃശ്യങ്ങൾ പുറത്ത്. ജലീലിന്റെ പ്രവർത്തനം ഒരിക്കല്ലു അംഗീകരിക്കാൻ കഴിയാത്തതാണ് എന്ന് മന്ത്രി ബിന്ദു കൃഷ്ണ ന്യൂസ് മലയാളത്തോട് പറഞ്ഞു. ജലീലിനെതിരെ കേസെടുക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു.
മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവ പരിപാടിക്കിടയാണ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വിദ്യാർഥികളെ ശാസിച്ചത്. ചടങ്ങിൽ പങ്കെടുത്ത കുട്ടികളെ വേദിയിലേക്ക് വിളിച്ചു വരുത്തി അക്ഷരമറിയില്ലേ എന്ന് ചോദിച്ചു. കൂടാതെ അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു വിദ്യാർഥികളോട് ജലീൽ ആവശ്യപ്പെട്ടത്. ഇതിനു പുറമെ സംസം എന്ന വാക്കിന്റെ അർത്ഥം, പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നത് തുടങ്ങിയ ചോദ്യങ്ങളും ജലീൽ കുട്ടികളോട് ചോദിക്കുന്നുണ്ട്. എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങാണ് വിവാദമായിരിക്കുന്നത്. പൊതുവേദിയിൽ വെച്ച് കുട്ടികളെ കെടി ജലീൽ അപമാനിച്ചുവെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ ന്യൂസ് മലയാളത്തോട് പറഞ്ഞു. വിദ്യാർഥികളെ പരസ്യമായി അപമാനിച്ച കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നും എം എസ് എഫ് ആവശ്യപെട്ടു.കുട്ടികളെ ഉപദ്രവിച്ചതിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നാണ് ആവശ്യം.
മുൻ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ് നടന്നതെന്നും കെ.ടി. ജലീൽ വിദ്യാർഥികളോട് മാപ്പു പറയണമെന്നും ആവശ്യം ശക്തമാവുകയാണ്. ജലീലിനെ വിമർശിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ശക്തമായ വിമർശനമാണ് ജലീലിനെതിരെ ഉയരുന്നത്.