"അവിടെയിട്ട് ഇടിച്ചെന്ന് പപ്പാ പറഞ്ഞാരുന്ന്... ഇപ്പോ എന്റെ പപ്പാ പോയി..."; പൊലീസ് മര്‍ദിച്ച യുവാവിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന ശബ്ദരേഖ

പൊലീസ് മർദനത്തെ തുടർന്നാണ് നട്ടെല്ലിൽ പഴുപ്പുണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞതായും ശബ്ദരേഖയില്‍ കേള്‍ക്കാം
"അവിടെയിട്ട് ഇടിച്ചെന്ന് പപ്പാ പറഞ്ഞാരുന്ന്... ഇപ്പോ എന്റെ പപ്പാ പോയി..."; പൊലീസ് മര്‍ദിച്ച യുവാവിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന ശബ്ദരേഖ
Published on
Updated on

കൊല്ലത്ത് യുവാവ് പൊലീസ് മർദനമേറ്റ് മരിച്ചെന്ന ആരോപണത്തിൽ ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്. മരിച്ച സിയാദിന്റെ മകൾ എസ്.ഐയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. സിയാദിന് ആരോഗ്യപ്രശ്നം ഉള്ളതായി മകള്‍ പൊലീസിനെ അറിയിച്ചിരുന്നു. മരുന്ന് കഴിച്ചു കിടക്കുമ്പോഴാണ് പൊലീസ് പിടികൂടിയത്. എന്നിട്ടും പൊലീസ് മര്‍ദിച്ചെന്ന് സിയാദ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. പൊലീസ് മർദനത്തെ തുടർന്നാണ് നട്ടെല്ലിൽ പഴുപ്പുണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞതായും ശബ്ദരേഖയില്‍ കേള്‍ക്കാം. കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ശബ്ദരേഖയുടെ പൂർണരൂപം

സിയാദിന്റെ മകൾ : ഹലോ

ഉദ്യോഗസ്ഥൻ: ഹലോ

സിയാദിന്റെ മകൾ: എസ്ഐ ശ്രീജിത്ത് സാറല്ലേ ?

ഉദ്യോഗസ്ഥൻ: അതേല്ലോ

സിയാദിന്റെ മകൾ : ഇന്നാളൊരു ദിവസം മിസ്സിംഗ് കേസിൽ പിടിച്ചോണ്ട് പോയില്ലേ വീട്ടീന്ന്

എസ് ഐ ശ്രീജിത്ത്: ആരെ

സിയാദിന്റെ മകൾ: പെരുമ്പുഴേന്ന് ഒരാളെ രാത്രി ഉറങ്ങിക്കിടക്കുമ്പോൾ വന്നു പിടിച്ചോണ്ട് പോയില്ലേ വീട്ടീന്ന്, പാർവതി എന്ന് പറഞ്ഞ ഒരുത്തിക്ക് വേണ്ടി.

സിയാദിന്റെ മകൾ: ഓർമയില്ലേ പെരുമ്പുഴ കുരിശടി അടുത്ത് രണ്ടു പിള്ളാരുടെ മിസ്സിംഗ് കേസിൽ,

എസ്ഐ ശ്രീജിത്ത്: ആ ആ

സിയാദിന്റെ മകൾ: ഓർമ്മയുണ്ടോ ?

എസ്ഐ ശ്രീജിത്ത്: ഇപ്പൊ എന്ത് പറ്റി ?

സിയാദിന്റെ മകൾ: എന്തോ പറ്റിയെന്നോ?, അന്ന് സാറമ്മാരോട് എല്ലാവരോടും ഞാൻ പറഞ്ഞെ അല്ലെ എന്റെ പപ്പയ്ക്ക് വയ്യാന്ന്, ആന്നോ ?

എസ്ഐ ശ്രീജിത്ത്: ഇപ്പൊ എന്താ സംഭവം എന്താ ?

സിയാദിന്റെ മകൾ: അന്ന് അവിടെ ഇട്ടു ഇടിച്ചെന്ന് പപ്പാ അന്നേ അവിടെ വെച്ച് പറഞ്ഞാരുന്ന്. സാറാ ഇടിച്ചതെന്നും പറഞ്ഞു. ഇപ്പൊ എന്റെ പപ്പാ പോയി...

എസ്ഐ ശ്രീജിത്ത്: ഞാനോ, എന്തോ കാര്യമാ ഈ പറയുന്നേ ?

സിയാദിന്റെ മകൾ: തെളിവുണ്ട് സാറേ, അങ്ങനെ ആശുപത്രിയിൽ പോയപ്പോ ആരാ ഇടിച്ചതെന്ന് ചോദിച്ച്, നട്ടെല്ല് മുഴുവൻ പഴുത്ത് സീരിയസായി കിടക്കുവാരുന്നു, ഇപ്പൊ പോയി സാറേ.

സിയാദിന്റെ മകൾ : അന്ന് സാറിന്റടുത്ത് നൂറുവട്ടം ഞാൻ പറഞ്ഞതാ വയ്യാത്ത ആളാ, ഇപ്പൊ പോയി, ഞങ്ങൾക്കാണോ ഇപ്പൊ ഇല്ലാതെ പോയത്..

എസ്ഐ ശ്രീജിത്ത്: ഏത് കേസിത്

സിയാദിന്റെ മകൾ: സാറിനൊന്നും ഓർമ്മ കാണത്തില്ല, അന്ന് ഞാൻ പറഞ്ഞതാ പപ്പാ ഗുളിക കഴിച്ചിട്ട കിടന്നതെന്ന്...

News Malayalam 24x7
newsmalayalam.com