വിദ്യാഭ്യാസ മേഖലയെ മുൻനിർത്തി സർക്കാരിനെതിരെ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് ലത്തീൻ കത്തോലിക്ക സഭ. വിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ പരാമർശങ്ങൾ മതന്യൂനപക്ഷങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്നാണ് വിമർശനം. ചാൻസിലറും, വൈസ് ചാൻസിലറും, മന്ത്രിയും, വിദ്യാർഥി സംഘടനകളും ചേർന്ന് തെരുവ് നാടകം കളിക്കുന്നുവെന്നും ആക്ഷേപം. മുനമ്പം, മുതലപ്പൊഴി, കപ്പൽ ദുരന്തം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രമേയം വിഴിഞ്ഞം സമരത്തെ പൂർണമായും ഒഴിവാക്കി. സർക്കാരിന്റെ മദ്യനയം പുനഃപരിശോധിക്കണമെന്നും സഭ ആവശ്യപ്പെട്ടു.
കേരളത്തിലെ ലത്തീൻ കത്തോലിക്ക സഭയുടെ രാഷ്ട്രീയ കാര്യസമിതിയായ കെ.ആർ.എൽ.സി.സിയാണ് സഭയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ആശങ്ക ഉണ്ടാക്കുന്നുവെന്ന് കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്ത് ചേരി പറഞ്ഞു. ഈശ്വര പ്രാർഥനയുടെ പേരിലും, മത ചിഹ്നങ്ങളുടെ പേരിലും മന്ത്രി നടത്തിയ പരാമർശങ്ങൾ ആശങ്ക വളർത്തുന്നുവെന്ന് സമുദായ വക്താവ് ജോസഫ് ജൂഡ് പറഞ്ഞു.
മുനമ്പം, മുതലപ്പൊഴി, കപ്പൽ ദുരന്തം എന്നിവ ഉയർത്തിക്കാട്ടിയ പ്രമേയം ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സഭയോടും സമുദായത്തോടും രാഷ്ട്രീയ പാർട്ടികൾ കാണിച്ച അവഗണനയ്ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും പ്രമേയം വ്യക്തമാക്കുന്നു. എന്നാൽ ലത്തീൻ കത്തോലിക്ക സഭയുടെ സമീപകാലത്തെ വലിയ സമരമായ വിഴിഞ്ഞത്തെ കുറിച്ച് രാഷ്ട്രീയകാര്യ സമിതിയിൽ പരാമർശം ഇല്ല. മുതലപ്പൊഴിയിലെ പ്രശ്നത്തിനാണ് ഊന്നൽ നൽകുന്നതെന്നും, വിഴിഞ്ഞത്ത് ബിഷപ്പുമാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാമെന്നും ഉറപ്പ് നൽകി. ഇതുവരെ ഈ ഉറപ്പ് പാലിച്ചിട്ടില്ലെന്നും കെ.ആർ.എൽ.സി.സി. നേതാക്കൾ വ്യക്തമാക്കി.