നിലമ്പൂർ മണ്ണിനെ ആവേശ ചൂടേറ്റി ഉപതെരഞ്ഞെടുപ്പങ്കം. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും തൃണമൂൽ സ്ഥാനാർഥി പി.വി. അൻവറും നാമനിർദേശ പത്രിക സമർപ്പിച്ചു.
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് സ്വരാജ് താലൂക്ക് ഓഫിസിലേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിലമ്പൂരിൽ പറഞ്ഞത് അഭിമാനകരമായ വാക്കുകളാണെന്ന് സ്വരാജ് നാമനിർദേശ പത്രികാ സമർപ്പണത്തിന് പിന്നാലെ പ്രതികരിച്ചു. ഞങ്ങളുടെ വിജയപ്രതീക്ഷയ്ക്ക് ഒരു സ്ഥാനാർഥിയും തടസമല്ലെന്നും സ്വരാജ് പറഞ്ഞു.
തൃണമൂൽ സ്ഥാനാർഥി പി.വി. അൻവറും നാമനിർദേശ പത്രിക സമർപ്പിച്ചു. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പുതിയ രാഷ്ട്രീയ മുന്നണി അൻവർ പ്രഖ്യാപിച്ചിരുന്നു. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെ ആണ് പുതിയ മുന്നണി രൂപീകരണം. പത്രിക സമർപ്പണത്തിന് ശേഷം മുൻ ഡിസിസി പ്രസിഡൻ്റ് വി.വി. പ്രകാശിൻ്റെ വീട് അൻവർ സന്ദർശിക്കും. കഴിഞ്ഞ തവണ വി.വി. പ്രകാശിനെ ആര്യാടൻ ഷൗക്കത്ത് കാലുവാരി എന്ന വിവാദം നിലനിൽക്കെയാണ് അൻവറിൻ്റെ സന്ദർശനം.
തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലോ സ്വതന്ത്ര ചിഹ്നത്തിലോ ആകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നും അൻവർ അറിയിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കാൻ കേരളത്തിലെ മലയോര മേഖലയെ പ്രതിനീധികരിച്ച് ഒരു കർഷകനും ഒരു വഴിയോരക്കച്ചവടക്കാരനും, ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രതിനിധീകരിച്ച് ഒരു ഓട്ടോറിക്ഷ തൊഴിലാളിയോടൊപ്പവുമാണ് എത്തുകയെന്നും അൻവർ അറിയിച്ചിരുന്നു.