പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണൻ. എൽഡിഎഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടും. വിദ്യാർഥി സംഘടനാ പ്രവർത്തന കാലം മുതൽ പത്തനംതിട്ടയുമായി ബന്ധം ഉണ്ടെന്നും തനിക്കിത് പുതിയ ജില്ലയല്ലെന്നും പ്രിജി കണ്ണൻ പറഞ്ഞു.
അതേസമയം, പ്രിജിയുടെ പേര് സംബന്ധിച്ച് കോൺഗ്രസ് നേതാവ് ശ്രീനദേവി കുഞ്ഞമ്മ ഉന്നയിച്ച ആരോപണം അടിസ്ഥാനമില്ലാത്തതാണ് എന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. സ്വന്തം ഭർത്താവിൻ്റെ പേര് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്നും ചിറ്റയം ചോദിച്ചു. പാർട്ടി ഐക്യകണ്ഠേന തീരുമാനിച്ച പേരാണ് പ്രിജിയുടേത്. എല്ലാവരും ഒറ്റക്കെട്ടായി എടുത്തത്. എൽഡിഎഫ് വളരെ നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങി. പേരിനെ സംബന്ധിച്ച് ഒരു വിവാദവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
എഐഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, എഐവൈഎഫ് കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം, സിപിഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് പ്രിജി. കൊല്ലം എസ്.എൻ വനിതാ കോളേജിൽ നിന്നും ബിരുദവും എസ്.എൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പത്തനാപുരം മൗണ്ട് താബൂർ കോളേജിൽ നിന്ന് ബി.എഡ് പൂർത്തിയാക്കി. പരേതനായ ജി. ശശിധരന്റെയും അനിതയുടെയും മകളാണ്. ഭർത്താവ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം യു. കണ്ണൻ. സംസ്ഥാന എക്സിക്യൂട്ടീവ് എടുത്ത ഈ തീരുമാനങ്ങൾക്ക് സംസ്ഥാന കൗൺസിൽ കൂടി ചേരുന്നതോടെ അന്തിമ അംഗീകാരമാകും.