"ശബരിമലയിൽ സർക്കാർ സമ്പൂർണ പരാജയം, ഭക്തരോട് മാപ്പ് പറയണം"; പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് രമേശ് ചെന്നിത്തല

മണ്ഡലകാലം തുടങ്ങി 24 മണിക്കൂർ തികയുന്നതിനു മുൻപു തന്നെ സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നും രമേശ് ചെന്നിത്തല
"ശബരിമലയിൽ സർക്കാർ സമ്പൂർണ പരാജയം, ഭക്തരോട് മാപ്പ് പറയണം"; പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് രമേശ് ചെന്നിത്തല
Published on

തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ പൂർണ പരാജയം എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ഡലകാലം തുടങ്ങി 24 മണിക്കൂർ തികയുന്നതിനു മുൻപു തന്നെ സർക്കാർ സംവിധാനങ്ങളെല്ലാം പാളി. ഒരു മുന്നൊരുക്കവും നടത്തിയില്ല. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്ന് പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞത് സർക്കാരിന്റെ കെടുകാര്യത വ്യക്തമാക്കുന്നതാണെന്നും പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പതിനഞ്ചും ഇരുപതും മണിക്കൂറുകൾ കാത്തു നിന്ന ശേഷവും ദർശനം കിട്ടാതെ നൂറുകണക്കിനു തീർഥാടകരാണു മടങ്ങിപ്പോകുന്നത്. കാനന പാതയിലൊരിടത്തും ഇവർക്കു പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയില്ല. ശബരിമലയിൽ തീർഥാടകരല്ല സർക്കാരിന് പ്രധാനമെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു. ഭക്തരുടെ കാണിക്കയിലും സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സർക്കാരിനു കണ്ണ്. സ്വർണക്കൊള്ളയിൽ വശംകെട്ടു പോയ ദേവസ്വം ബോർഡും സർക്കാരും ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. സാധാരണ നിലയിൽ കേന്ദ്ര സേനയുടെ സേവനം ശബരിമലയിൽ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തവണ അതുപോലുമുണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

"ശബരിമലയിൽ സർക്കാർ സമ്പൂർണ പരാജയം, ഭക്തരോട് മാപ്പ് പറയണം"; പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് രമേശ് ചെന്നിത്തല
"ഭക്തജനത്തിരക്ക് നിയന്ത്രണവിധേയം, സ്പോട്ട് ബുക്കിങ്ങിനായി നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ സ്ഥാപിക്കും"; പടി കയറുന്നവരുടെ എണ്ണം കൂട്ടുമെന്ന് കെ. ജയകുമാർ

"ഒരു ലക്ഷത്തിലധികം ഭക്തർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാൻ ആവശ്യമായ പൊലീസ് സംവിധാനം സർക്കാർ ഒരുക്കിയില്ല. കുടിവെള്ളം, ലഘുഭക്ഷണം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം എന്നിവയൊന്നും ഒരുക്കാതെയാണ് ലക്ഷക്കണക്കിനു തീർഥാടകരെ സന്നിധാനത്തേക്കു കടത്തി വിടുന്നത്. കെഎസ്ആർടിസി സൗകര്യങ്ങളടക്കം പാളി. നിലയ്ക്കലിൽ തീർഥാടകരെ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്തു വിടുന്നത്. ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരിന്റെ ഭരണ കാലത്ത് ഒരു വർഷം പോലും ശബരിമലയിൽ സ്വസ്ഥമായ തീർഥാടനം ഉണ്ടായിട്ടില്ല", രമേശ് ചെന്നിത്തല.

യുവതീ പ്രവേശനത്തിലൂടെ ശബരിമലയെ തകർക്കാൻ ശ്രമിച്ചവർ പിന്നീട് ദേവന്റെ ‌സ്വർണം കവർച്ച ചെയ്ത് ക്ഷേത്ര വിശുദ്ധിക്കു കളങ്കമുണ്ടാക്കി. ഇപ്പോൾ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ പുതിയ തീർഥാടന കാലത്ത് അപകടകരമായ തരത്തിൽ തീർഥാടകരെ കടത്തിവിട്ട് വീണ്ടും വൻ പ്രതിസന്ധിയാണു സൃഷ്ടിച്ചത് ശബരിമലയുടെ കാര്യത്തിൽ നിരന്തരം വെല്ലുവിളി ഉയർത്തുന്ന സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തികഞ്ഞ പരാജയമാണെന്നു ചെന്നിത്തല കുറ്റപ്പെടുത്തി. ആചാര ലംഘനങ്ങളിലും സ്വർണക്കൊള്ളയിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തരോടു മാപ്പ് പറയണം. ശബരിമല തീർഥാടനം ആകെ തകർന്ന സാഹചര്യത്തിൽ ഹൈക്കോടതി മുൻകൈ എടുത്ത് വിദഗ്ധ സമിതിയെ ശബരിമല ക്ഷേത്ര നിയന്ത്രണത്തിനു നിയോഗിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com