കൊച്ചി: കൊച്ചി നിയമസഭാ സീറ്റിൽ മുഹമ്മദ് ഷിയാസ് മത്സരിക്കുമെന്നുറപ്പായതോടെ ദീപ്തി മേരി വർഗീസിനെ അനുനയിപ്പിക്കാൻ നേതാക്കളുടെ ശ്രമം. കൊച്ചി സീറ്റിൽ വിട്ട് വീഴ്ച്ച ചെയ്യണമെന്നാണ് നേതാക്കളുടെ ആവശ്യം. ഭരണം ലഭിച്ചാൽ നിയമസഭാ സീറ്റിന് പകരമായി മറ്റു സ്ഥാനമാനങ്ങൾ നൽകാമെന്നാണ് നേതാക്കളുടെ വാഗ്ദാനം. നേതാക്കളുടെ സമവായ സമവാക്യത്തോട് ദീപ്തി അനുഭാവപൂർവമായ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്.
കൊച്ചി സീറ്റിലേക്ക് ഷിയാസിനെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ദീപ്തിയെ അനുനയിപ്പിക്കാൻ നീക്കം. ഇന്നലെ മുതൽ പല മുതിർന്ന നേതാക്കളും ദീപ്തിയുമായി ചർച്ച നടത്തുന്നുണ്ട്. തൽക്കാലം കൊച്ചി സീറ്റിൽ നിന്ന് പിൻവാങ്ങണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്.
നേരത്തെ കൊച്ചി മേയർ സീറ്റിലേക്ക് ദീപ്തി മേരി വർഗീസിനെ പരിഗണിക്കുകയും പിന്നീട് തഴയുകയും ചെയ്തിരുന്നു. അന്നും അവർ പാർട്ടിയോട് യോജിച്ച് തന്നെയായിരുന്നു നിന്നിരുന്നത്. പിന്നീട് നിയമസഭാ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് ദീപ്തിയെ അനുനയിപ്പിച്ചത്. ആദ്യം തൃക്കാക്കര സീറ്റാണ് ദീപ്തി ആവശ്യപ്പെട്ടതെങ്കിലും അത് നൽകാൻ നേതൃത്വം തയ്യാറായിരുന്നില്ല. പിന്നീട് കൊച്ചി സീറ്റും ലഭിക്കുന്നതിനായി ദീപ്തി കടുംപിടിത്തം തുടർന്നിരുന്നു. കഴിഞ്ഞ ദിവസം 'സർവം ദീപ്തം' എന്ന പേരിൽ പോസ്റ്ററുകളും പുറത്തിറക്കിയിരുന്നു.