വയനാട്: പനമരത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയ പുലി ചത്തു. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്.
ഇന്ന് രാവിലെയാണ് വനംവകുപ്പ് വല ഉപയോഗിച്ച് പുലിയെ പിടികൂടിയത്. ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. പ്രദേശവാസിയായ ഓടക്കുല്ലി വാസുദേവൻ നായരുടെ മൂന്ന് ആടുകളെയാണ് പുലി കൊന്നത്.
കഴിഞ്ഞ ദിവസം പനമരം ടൗണിലൂടെ പുലി ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പനമരം കരിമ്പുമ്മൽ എന്ന പ്രദേശത്താണ് റോഡ് മുറിച്ച് കടക്കുന്ന പുലി സിസിടിവിയിൽ പതിഞ്ഞത്. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. റോഡ് മുറിച്ച് കടന്ന പുലി വാഹന ഷോറൂമിലെ വണ്ടികൾ മറിച്ചിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.