കൊച്ചി: മെസിയും ടീമും നവംബറിൽ കേരളത്തിലേക്ക് എത്തുമെന്ന പ്രഖ്യാപനം പാഴ്വാക്കായി. ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോൺസർ അറിയിച്ചു. അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നാണ് അവകാശവാദം.
ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം. അംഗോളയില്‍ മാത്രം കളിക്കുമെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സ്‌പോണ്‍സറുടെ സ്ഥിരീകരണം.
കൊച്ചിയിൽ മെസിയുടെ ഫുട്ബോൾ കളി കാണാൻ ടിക്കറ്റ് കത്തിക്കയറുന്ന ടിക്കറ്റ് ചാർജുകളാണ് പ്രഖ്യാപിച്ചിരുന്നത്. വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ. 3 പേരടങ്ങുന്ന വിവിഐപി പാക്കേജിന് 1 കോടി. ടിക്കറ്റ് വില 5000 മുതൽ 50 ലക്ഷം വരെയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
മെസി അടങ്ങുന്ന അര്‍ജന്റീനിയന്‍ സംഘം കേരളത്തിലെത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ടിക്കറ്റ് ചർച്ചകൾ ഉയർന്നത്. എന്നാല്‍ കേരളത്തിൽ എവിടേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഇതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളാണ് പ്രാഥമികമായി പരിഗണിച്ചിരുന്നത്.
പിന്നീട് മറ്റു അനുബന്ധ സൗകര്യങ്ങള്‍ക്കും മറ്റുമായി കൊച്ചിയാണ് കുറച്ചുകൂടി ഫലപ്രദം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സൗഹൃദ മത്സരത്തിനായികലൂര്‍ രാജ്യാന്തര സ്റ്റേഡിയമാണ് പരിഗണിച്ചിരുന്നത്. നവംബര്‍ രണ്ടാം വാരത്തോടെ കേരളത്തിലെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും എന്നുമായിരുന്നു നേരത്തെ നൽകിയിരുന്ന വിവരം.