
കൂറുമാറ്റം, അവിശ്വാസം, രാജി... അഞ്ച് വര്‍ഷത്തിനിടെ നാല് പ്രസിഡന്‍റുമാര്‍ ഭരണചക്രം തിരിച്ച പഞ്ചായത്താണ് മലപ്പുറം ജില്ലയിലെ ചുങ്കത്തറ. 20 അംഗങ്ങളുള്ള പഞ്ചായത്തില്‍ 10 വീതം വാര്‍ഡുകള്‍ നേടി ഇരുമുന്നണികളും തുല്യരായപ്പോള്‍ നറുക്കെടുപ്പിലൂടെ ഭരണം ലഭിച്ചത് യുഡിഎഫിന്. പി.വി. അന്‍വറിന്റെ ഇടപെടലില്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. പിന്നീട് എല്‍ഡിഎഫ് വിട്ട പി.വി. അന്‍വര്‍ ഭരണം യുഡിഎഫിനെ ഏല്‍പ്പിച്ച് തന്റെ സ്വാധീനം ബോധ്യപ്പെടുത്തി കൊടുത്തതും ചുങ്കത്തറയില്‍ ആണ്.
ചുങ്കത്തറ മലപ്പുറം ജില്ലയില്‍ മലയോര മേഖലയിലുള്‍പ്പെട്ട കാര്‍ഷിക പ്രാധാന്യമേറിയ പഞ്ചായത്ത്. പരമ്പരാഗതമായി യുഡിഎഫിന് നല്ല സ്വാധീനം. ആകെ 20 വാര്‍ഡുകള്‍. 2020ലെ തെരഞ്ഞെടുപ്പില്‍ 10 വീതം വാര്‍ഡുകളില്‍ വിജയിച്ച് തുല്യരായി എല്‍ഡിഎഫും യുഡിഎഫും. പ്രസിഡന്‍റ് സ്ഥാനം വനിതകള്‍ക്ക് മാത്രം. നറുക്കെടുപ്പിലൂടെ ഭരണം യുഡിഎഫ് നേടിയപ്പോള്‍ പ്രസിഡന്‍റ് വത്സമ്മ സെബാസ്‌റ്യന്‍.
15 മാസം പിന്നിട്ടപ്പോള്‍ ഭരണം അട്ടിമറിക്കാന്‍ പി.വി. അന്‍വര്‍ എംഎല്‍എ ലീഗ് അംഗം നജ്മുന്നിസയെ എല്‍ഡിഎഫിലെത്തിച്ചു. അവരെത്തന്നെ പ്രസിഡണ്ടാക്കി. ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് കുറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡണ്ടിന്റെ അംഗത്വം തെരഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി. 10 പേരുടെ പിന്തുണയില്‍ മൂന്നാം വര്‍ഷം മൂന്നാമത്തെ പ്രസിഡന്‍റായത് സിപിഐഎമ്മിലെ റീന.
ഇടതു പാളയം വിട്ട് യുഡിഎഫ് പ്രവേശനം ആഗ്രഹിച്ച പി.വി. അന്‍വര്‍ തന്റെ സ്വാധീനം ബോധ്യപ്പെടുത്താന്‍ ആദ്യം ചെയ്തത് ചുങ്കത്തറ ഭരണം യുഡിഎഫിനെ ഏല്പിക്കുകയായിരുന്നു. കൂറുമാറ്റിയത് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നുസൈബൈ സുധീറിനെ. അങ്ങനെ 4 വര്‍ഷത്തിനിടെ നാലാമത്തെ പ്രസിഡന്റായി വത്സമ്മ സെബാസ്റ്റ്യന്‍ വീണ്ടും ഭരണതലപ്പത്ത്. മാറി മറിഞ്ഞ ഭരണം കൊണ്ട് ജനങ്ങള്‍ക് ഒരു ഗുണവും ഉണ്ടായില്ല എന്ന് പ്രസിഡന്‍റ് പറഞ്ഞത് കാരണങ്ങള്‍ നിരത്തി.
കുറഞ്ഞ സമയത്ത് നിരവധി ക്ഷേമ പ്രവര്‍ത്തനക്കള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്ന് അവകാശപ്പെട്ട എല്‍ഡിഎഫിന്റെ മുന്‍ പ്രസിഡന്‍റ് റീനയും മാറി മറിഞ്ഞ ചുങ്കത്തറ ഭരണ രീതിയില്‍ ഒട്ടും തൃപ്തയല്ല. തര്‍ക്കങ്ങള്‍ കൊണ്ടും രാഷ്ടീയ ബലാബലം കൊണ്ടും ചുങ്കത്തറയിലെ ഭരണം മാറിമറിഞ്ഞപ്പോള്‍ വലിയ നഷ്ടം സംഭവിച്ചത് ആകട്ടെ ഇന്നാട്ടുകാര്‍ക്ക് മാത്രം.