

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് വളയത്ത് എൻഡിഎ സ്ഥാനാർഥിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. വളയം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് സ്ഥാനാർഥിയായിരുന്ന അനഘയുടെ വീട് നേരെയാണ് ആക്രമണമുണ്ടായത്. വൈകുന്നേരം 5.30ഓടെ അക്രമികൾ വീടിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. എൽഡിഎഫ് പ്രവർത്തകരാണ് അക്രമണം നടത്തിയതെന്നാണ് ആരോപണം.
കണ്ണൂർ പാറാട് വടിവാളുമായി വീട് കയറി അക്രമം നടത്തി സിപിഐഎം പ്രവർത്തകർ. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിക്ക് പിന്നാലെയായിരുന്നു ആക്രമണം. വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൻ്റെ ചില്ല് വെട്ടിപ്പൊളിച്ചതായുമാണ് പരാതി.
കൊല്ലം കടയ്ക്കലിലും ബിജെപി സ്ഥാനാർഥികളുടെ വീടുകൾക്ക് നേരെ അക്രമമുണ്ടായി. സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. കുറ്റിക്കാട് വാർഡിൽ മത്സരിച്ച അനൂപിൻ്റെ വീട്ടുപകരണങ്ങൾ തല്ലി തകർത്ത് അക്രമികൾ തീയിട്ടു. വടക്കേ വയൽ വാർഡിൽ മത്സരിച്ച് ജയിച്ച അനുപമയുടെ വീടിന് നേരെ ബോംബേറിയുമെന്നും ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. പൊലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതി.
അതേസമയം, തിരുവനന്തപുരം തൃക്കണ്ണാപുരം ഡിവിഷൻ പ്ലാവിളയിൽ സിപിഐഎം, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.ഇരുവിഭാഗത്തിൻ്റെയും തെരഞ്ഞെടുപ്പ് ഓഫീസുകൾ ആക്രമണത്തിൽ തകർത്തു. സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.