കൂറ് മാറ്റവും പണക്കിഴി വിവാദവും കസേരയ്ക്കായുള്ള പിടിവലിയും എന്നും വിവാദങ്ങളിൽ ഇടംപിടിച്ച നഗരസഭയാണ് തൃക്കാക്കര. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള നഗരസഭയായിട്ടും മാലിന്യ പ്രശ്നവും വികസന മുരടിപ്പും ആണ് ഇന്നും ഇവിടുത്തെ തർക്കവിഷയം. സീറ്റ് നില ഇഞ്ചോടിഞ്ച് ആയതിനാൽ ഇത്തവണയും തൃക്കാക്കരയിൽ പോരാട്ടം കടുക്കും.
2010ലാണ് പഞ്ചായത്തായിരുന്ന തൃക്കാക്കരയെ നഗരസഭയായി ഉയർത്തിയത്. അന്നുമുതൽ എൽഡിഎഫും യുഡിഎഫും ഇവിടെ മാറി മാറി ഭരിക്കുന്നു. എടത്തല, വടവുകോട്, പുത്തൻകുരിശ്, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളുമായും കളമശേരി, തൃപ്പൂണിത്തുറ നഗരസഭകളും കൊച്ചി കോർപ്പറേഷനുമായും തൃക്കാക്കര അതിർത്തി പങ്കിടുന്നു. ആകെ 43 സീറ്റ്. ഇതിൽ യുഡിഎഫ് 21, എൽഡിഎഫ് 17, സ്വതന്ത്രർ 5, ലീഗിന് 5, സിപിഐ 2 എന്നിങ്ങനെയാണ് സീറ്റുകൾ ഉള്ളത്. അഞ്ച് സ്വതന്ത്രരിൽ നാല് പേർ യുഡിഎഫിനെയും ഒരാൾ എൽഡിഎഫിനെയും പിന്തുണയ്ക്കുന്നു.
ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും ടേം വ്യവസ്ഥയിൽ ആയിരുന്നു കഴിഞ്ഞ അഞ്ചു വർഷക്കാലമായി തൃക്കാക്കര നഗരസഭയിലെ ഭരണം. ആദ്യ രണ്ടര വർഷം അജിത തങ്കപ്പനായിരുന്നു ചെയർപേഴ്സൻ. നിലവിൽ രാധാമണിപിള്ള ആണ് നഗരസഭ ചെയർപേഴ്സൻ. കഴിഞ്ഞ പത്ത് വർഷം ആയി വനിതകൾ ഭരിക്കുന്ന നഗരസഭ കൂടിയാണ് തൃക്കാക്കര. ഏറെ വിവാദങ്ങളിൽ അകപ്പെട്ട അഞ്ചുവർഷമാണ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞു പോയത്.
ആദ്യ ടേമിൽ ചെയർപേഴ്സനായിരുന്ന അജിത തങ്കപ്പൻ പണക്കിഴി വിവാദത്തിൽ കുടുങ്ങി വിജിലൻസ് കേസിൽ പ്രതി ആയി. കൗൺസിലർമാർക്ക് എല്ലാം പതിനായിരം രൂപ ഓണസമ്മാനമായി നൽകിയാണ് അന്നത്തെ ചെയർപേഴ്സൻ വിവാദത്തിൽ ആയത്. ഓണാഘോഷവുമായി ബന്ധപ്പെട്ട കണക്കുകൾ പെരുപ്പിച്ച് കാട്ടി സർക്കാരിന് നഷ്ടം വരുത്തിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. രണ്ടര വർഷത്തിനു ശേഷം രാധാമണി പ്പിള്ളയ്ക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാത്തതിലും അജിത തങ്കപ്പൻ വിവാദത്തിൽ ആയി. പിന്നീട് കോൺഗ്രസ് നേതൃത്വം ഇടപെട്ടാണ് എ ഗ്രൂപ്പിന് ചെയർപേഴ്സൺ സ്ഥാനം കൈമാറിയത്.
ഗ്രൂപ്പ് പോരിനെക്കാൾ ഗൗരവം ഉള്ളതാണ് നഗരസഭയിലെ മാലിന്യപ്രശ്നം. ഏറ്റവും കൂടുതൽ വരുമാനം ഉള്ള നഗരസഭ ആയിട്ടും സ്വകാര്യ കമ്പനിയാണ് ഇപ്പോഴും മാലിന്യം നീക്കുന്നത്. ഈ വകയിൽ ഒരു വർഷം ഒരു കോടിക്ക് മുകളിലാണ് നഗരസഭയുടെ ചെലവ്. സർക്കാർ 50 സെന്റ് ഭൂമി അനുവദിച്ചിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് ഒരു അനക്കവും ഇല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
നിർമാണം പൂർത്തിയായ പൊതു മാർക്കറ്റ് തുറന്നിട്ടില്ല. ബസ് സ്റ്റാൻഡ് നവീകരണവും ഒന്നുമായില്ല. ഇങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഓരോ വാർഡിലും ചൂണ്ടി കാണിക്കാവുന്ന വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് എന്ന് പറഞ്ഞ് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് കോൺഗ്രസ്.
കഴിഞ്ഞ തവണ ഒരു സീറ്റിന്റെ ബലത്തിൽ ആയിരുന്നു എൽഡിഎഫ് ഭരണം മുന്നോട്ടു കൊണ്ടുപോയത്. കോൺഗ്രസ് കൗൺസിലറെ എൽഡിഎഫ് കൂറ് മാറ്റിയതും ചെയർപേഴ്സനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതും ചൂണ്ടിക്കാണിച്ചാണ് ഭരണപക്ഷം വിവാദങ്ങളെ നേരിടുന്നത്. വാർഡ് വിഭജനം അടക്കം വന്നതോടെ നഗരസഭയിലെ വിജയ പരാജയം പ്രവചനാതീതമാണ്.