നിലമ്പൂരിലെ പെട്ടി വിവാദത്തിൽ പ്രതികരണവുമായി ഇടതുനേതാക്കൾ. തെരഞ്ഞെടുപ്പ് കാലത്തെ നാടകത്തോട് പ്രതികരിക്കാനില്ലെന്നാണ് ഇടതുപക്ഷ സ്ഥാനാർഥി എം. സ്വരാജിൻ്റെ പ്രതികരണം. ജനങ്ങളുടേയും നാടിൻ്റെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് തനിക്ക് താൽപ്പര്യമെന്നും വിവാദങ്ങൾക്ക് പിറകേ പോകില്ലെന്നും സ്വരാജ് പറഞ്ഞു.
ഉന്നയിച്ച ആരോപണങ്ങൾ പൊളിഞ്ഞപ്പോൾ ഒന്നും പറയാനില്ലാത്തപ്പോഴാണ് ഇത്തരം വിവാദങ്ങൾ വരുന്നതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ്റെ പ്രതികരണം. പരിശോധനയുടെ ഭാഗമായി നിരവധി വാഹനങ്ങൾ പരിശോധിച്ചിട്ടുണ്ട്. ഇലക്ഷൻ കമ്മീഷൻ്റെ ഭാഗമായി നടക്കുന്ന പ്രക്രിയയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഇടപെടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആരെയും ഭീഷണിപ്പെടുത്താൻ പാടില്ല, അത് തരംതാഴ്ന്ന സമീപനമാണ്. മറച്ചുവെയ്ക്കാനുള്ളവർക്കേ ആശങ്കയും അമർഷവുമുണ്ടാകൂവെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് താന്തോന്നിത്തരമാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ഇപ്പോഴുള്ള പെട്ടി വിവാദം രാഷ്ട്രീയ ആയുധമാക്കേണ്ടതില്ലെന്നായിരുന്നു വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പു കമ്മീഷൻ്റെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. രാധാകൃഷ്ണൻ എംപി,അബ്ദുൾ വഹാബ് എംപി എന്നിവരെയൊക്കെ പരിശോധിച്ചുവെന്നും മന്ത്രി പറഞ്ഞു.
അഹങ്കാരത്തോടെയാണ് രാഹുലും ഷാഫിയും പൊലീസിനോട് പെരുമാറിയത്. സ്ഥാനമുണ്ടെങ്കിൽ എന്തുമാകാമെന്ന ചിന്തയാണ് ഇവർക്കുള്ളത്. പരാജയമുണ്ടാകുമെന്ന തോന്നലു കൊണ്ട് പുതിയ പ്രശ്നങ്ങളിലേക്ക് വഴി തിരിച്ചു വിടുകയാണ്. ഇവരെ പരിശോധിച്ചാൽ എന്താ കുഴപ്പമെന്നും വെല്ലുവിളിക്കാൻ ഇവർ ആരായെന്നും മന്ത്രി ചോദ്യമുന്നയിച്ചു.
ന്യൂജനറേഷൻ കോൺഗ്രസ് നേതാക്കളുടെ പക്വതയില്ലായ്മയാണ് ഇതെന്നായിരുന്നു എ വിജയരാഘവൻ്റെ പ്രതികരണം. പരിശോധന തെരഞ്ഞെടുപ്പ് മുമ്പേ ഉണ്ടാകുന്ന സ്വാഭാവിക നടപടിയാണ്. എൽഡിഎഫ് നേതാക്കളുടെ വാഹനങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന എല്ലാ പരിശോധനകളോടും സഹകരിക്കുമെന്നാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞത്. പരിശോധനയുമായി സഹകരിക്കാത്തത് അതിൽ എന്തോ ഉണ്ട് എന്നതു കൊണ്ടായിരിക്കില്ലേ. ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തുകയാണ്. അതൊരു പക്വമായ നിലപാടാണോയെന്നും രാമകൃഷ്ണൻ ചോദിച്ചു.
ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത് ഇലക്ഷൻ കമ്മീഷനാണ് അല്ലാതെ സർക്കാർ അല്ല. പരിശോധനയെ ന്യായീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും പരിശോധന നടത്തുന്നവരെ ഭീഷണിപ്പെടുത്തി അത് അവസാനിപ്പിക്കുന്ന നിലപാട് ശരിയല്ലെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ വിഷയങ്ങളിൽ നിന്നുള്ള യുഡിഎഫ് ഒളിച്ചോട്ടമാണ് പെട്ടി വിവാദത്തിൽ നിന്നും വ്യക്തമാകുന്നതെന്നായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചത്. അപകടങ്ങളുടെ ആഘോഷക്കമ്മിറ്റി ആണ് പ്രതിപക്ഷം. അവർ പക്വമായ നിലപാട് എടുക്കണം. രാഷ്ട്രീയ വിഷയങ്ങളിൽ നിന്നുള്ള യുഡിഎഫ് ഒളിച്ചോട്ടമാണ് പെട്ടി വിവാദത്തിൽ നിന്നും വ്യക്തമാകുന്നതെന്നായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചത്. അപകടങ്ങളുടെ ആഘോഷക്കമ്മിറ്റി ആണ് പ്രതിപക്ഷം. അവർ പക്വമായ നിലപാട് എടുക്കണം.
നിലമ്പൂരിൽ രാഷ്ട്രീയം പറയാതെ അനാവശ്യ വിവാദങ്ങളിലേക്ക് വഴി തിരിച്ചുവിടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് ഇപ്പോഴും പെട്ടിയും പിടിച്ചിരിക്കുകയാണ്. അവർക്ക് രാഷ്ട്രീയം പറയാനില്ലെന്നും ഇത് പിള്ള കളിയാണ് എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.യുഡിഎഫുകാരെ മാത്രമാണ് ഇത്തരത്തിൽ പരിശോധിക്കുന്നത് എന്നും പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഉദ്യോഗസ്ഥരോട് കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം.ഉദ്യോഗസ്ഥർ സിപിഐഎമ്മിനായി പണിയെടുക്കുകയാണെന്ന ആരോപണവും രാഹുൽ മാങ്കൂട്ടത്തിൽ ഉയർത്തുന്നുണ്ട്.
പെട്ടി പരിശോധന വിവാദമായപ്പോൾ പരാതിയില്ലെന്നും പരിശോധനയുടെ ഉദ്ദേശ്യമാണ് ചോദ്യം ചെയ്തതെന്നുമായിരുന്നു ഷാഫി പറമ്പിൽ എംപി പറഞ്ഞു. അപമാനിക്കപ്പെട്ടത് കൊണ്ടാണ് തട്ടി കയറിയതെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. വാഹനത്തിലുണ്ടായിരുന്നത് ജനപ്രതിനിധികളാണെന്ന് വ്യക്തമായില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പക്ഷം. എന്നാൽ എംഎൽഎ ബോർഡടക്കം ഉണ്ടായിരുന്ന വണ്ടികളിലാണ് ഇവർ സഞ്ചരിച്ചത്.
"പരിശോധനയാണ് ലക്ഷ്യം എന്ന് ആദ്യം തോന്നിയില്ല. പെട്ടി പുറത്തെടുത്തിട്ടും ഉദ്യോഗസ്ഥർ പരിശോധന മതിയാക്കി വണ്ടിയെടുത്തോളാൻ ആവശ്യപ്പെട്ടത് കൊണ്ടാണ് അങ്ങനെ തോന്നിയത്. പെട്ടി പുറത്തു നിന്ന് കണ്ടാൽ എങ്ങനെ മനസിലാകുമെന്ന് ചോദിച്ച് പെട്ടി തുറന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു. വേണ്ട എന്ന് പറഞ്ഞപ്പോൾ പരിശോധിച്ചിട്ട് പോയാൽ മതിയെന്നായി. ഇതോടെയാണ് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പകർത്തിയത്" ഷാഫി പറമ്പിൽ പറയുന്നു.
അടഞ്ഞിരിക്കുന്ന പെട്ടിക്കകത്ത് ഒന്നുമില്ലെന്ന് എങ്ങനെ ബോധ്യമാകുമെന്നും ഉദ്യോഗസ്ഥരുടെ കണ്ണില്‍ എക്സ്-റേ ലെന്‍സ് ഉണ്ടോയെന്നും, അപമാനിക്കലായിരുന്നു ലക്ഷ്യമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ കൂട്ടിച്ചേർത്തു.