കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഗുരുതര വെളിപ്പെടുത്തലുമായി കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. രാഹുലിൽ നിന്ന് തനിക്കും ദുരനുഭവം നേരിട്ടെന്നും കർഷക സമരകാലത്ത് ഡൽഹിയിലേക്ക് ഒപ്പം വരാൻ രാഹുൽ ക്ഷണിച്ചെന്നും ഷഹനാസ് വെളിപ്പെടുത്തി. രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫിക്ക് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു. രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട വനിതാ പ്രവർത്തകരെ തനിക്ക് നേരിട്ട് അറിയാമെന്നും ഷഹനാസ് പ്രതികരിച്ചു.
കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടു. ഇല്ലെന്ന് ഷാഫി പറയട്ടെ. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നുവെന്നും ഷഹനാസ് പറഞ്ഞു.
തന്നെയും എം.കെ. മുനീർ എംഎൽഎയും ചേർത്ത് യൂത്ത് കോൺഗ്രസ് നേതാവ് അപവാദപ്രചരണം നടത്തിയതിന് പിന്നാലെ തനിക്ക് കോൺഗ്രസിൽ നിന്നുണ്ടായത് മോശം അനുഭവങ്ങളെന്നും ഷഹനാസ് തുറന്നുപറഞ്ഞു. ഇതിൻ്റെ ശബ്ദരേഖ അടക്കം ഷാഫിക്ക് പരാതി നൽകി. പരാതിയുടെ പകർപ്പ് കോൺഗ്രസ് നേതാക്കൾക്കും നൽകി. എന്നാൽ തനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണ് പിന്നീടുണ്ടായതെന്ന് ഷഹനാസ് പറഞ്ഞു.
രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കിയത് ഷാഫി പറമ്പിലിന്റെ നിർബന്ധപ്രകാരമാണ്. ഉമ്മൻചാണ്ടി നിർദേശിച്ചത് ജെ.എസ്. അഖിലിനെ ആയിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിർദേശം തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ മെമ്പർഷിപ്പ് ചേർത്താണ് രാഹുൽ അധ്യക്ഷനായത് എന്ന ആരോപണം ഉയർന്നത് സംഘടനയിൽ നിന്ന് തന്നെയാണെന്നും ഷഹനാസ് പറഞ്ഞു.