കൊല്ലം: കുരീപ്പുഴ അയ്യൻങ്കോയിക്കൽ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന ബോട്ടുകൾക്ക് തീപിടിച്ചു. പത്തിലധികം ബോട്ടുകൾ കത്തി നശിച്ചു. നിലവിൽ ആളപായമൊന്നും ഇല്ലെന്നാണ് ലഭ്യമാകുന്ന വിവരം. ബോട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് നിഗമനം. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. പുലർച്ചെ ഒന്നരയോടെയാണ് തീപിടിത്തം ഉണ്ടായത്.
പ്രദേശവാസികൾ ഉടൻ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. നീണ്ടകര, ശക്തികുളങ്ങര ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. ചവറ അടക്കമുള്ള സ്ഥലത്ത് നിന്നടക്കമുള്ള ഏഴ് ഫയർ ഫോഴ്സ് ചേർന്നാണ് തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുമ്പോൾ പാചകം ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ഗ്യാസ് കുറ്റി പൊട്ടിത്തെറിക്കുകയായിരുന്നു.
നിലവിൽ പത്തോളം ബോട്ടുകൾ പൂർണമായും കത്തി നശിച്ചെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. പ്രദേശവാസികൾ ചേർന്ന് കായലിൽ കെട്ടിയിട്ടിരുന്ന നിരവധി ബോട്ടുകൾ കെട്ടിഴിച്ച് വിട്ടതിലൂടെ കൂടുതൽ ബോട്ടിലേക്ക് തീ പിടിക്കുന്നത് ഒഴിവാക്കാനായി. കോടികളുടെ നഷ്ടമാണ് ഉണ്ടായിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. നിലവിൽ തീ നിയന്ത്രണവിധേയമായി.