കണ്ണൂർ: ശബരിമല സ്വർണമോഷണ പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി മലബാർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിലെ സ്വർണം-വെള്ളി ഉരുപ്പടികളുടെ കണക്ക് രണ്ടാഴ്ചക്കകം എടുക്കാൻ നിർദേശം. ഇതുസംബന്ധിച്ച് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർമാർക്ക് നിർദേശം നൽകിയെന്ന് പ്രസിഡണ്ട് ഒ.കെ. വാസു ന്യൂസ് മലയാളത്തോട് പറഞ്ഞു. 1500 ക്ഷേത്രങ്ങളാണ് മലബാർ ദേവസ്വത്തിന്റെ കീഴിലുളളത്. ഈ ക്ഷേത്രങ്ങളിലെ ഉരുപ്പടികളുടെ കണക്കാണ് രണ്ടാഴ്ചക്കകം എടുക്കുക.
അതേസമയം, ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥൻ വിജിലൻസ് നിരീക്ഷണത്തിൽ. ശബരിമല മരാമത്ത് അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ഇടപാടുകൾ വിജിലൻസ് സംഘം പരിശോധിച്ചു. 25 വർഷമായി ഉദ്യോഗസ്ഥന് ശബരിമലയിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ചിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്കു വേണ്ടി അസിസ്റ്റൻ്റ് എഞ്ചിനീയർ ഇടപെട്ടതായും വിവരമുണ്ട്.
അസിസ്റ്റന്റ് എഞ്ചിനീയര്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 1999ല്‍ സ്വര്‍ണപ്പാൡയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ടും അത് കഴിഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി എത്തുന്ന ഘട്ടത്തിലുമെല്ലാം മരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. മാറി വരുന്ന സര്‍ക്കാരുകളുടെ കാലത്തും ദേവസ്വം പ്രസിഡന്റുമാരുടെ കാലത്തും എഞ്ചിനീയര്‍ അവിടെ തന്നെ തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വലിയ ക്രമക്കേട് നടന്നിട്ടുണ്ടാകുമെന്ന സാഹചര്യത്തിലേക്ക് എത്തുന്നത്.