വയനാട്: മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം കണ്ടെത്തിയതിൽ പൊലീസ് കേസെടുത്തു. ചികിത്സാപ്പിഴവ് സംബന്ധിച്ച് പാണ്ടിക്കടവ് സ്വദേശി യുവതി നൽകിയ പരാതിയിലാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. മാനന്തവാടി എസ്ഐ എം.സി. പവനനാണ് അന്വേഷണ ചുമതല.
പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ശരീരത്തിൽ നിന്ന് ലഭിച്ച തുണിയുടെ കഷണം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശരീരഭാഗത്തിൽ നിന്ന് രണ്ട് കഷണം തുണിയാണ് ലഭിച്ചത്. ഇതിൽ ഒന്ന് കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സംഘത്തിന് കൈമാറിയിരുന്നു.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിക്കാണ് ചികിത്സാ പിഴവിനെ തുടർന്ന് ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബർ 20നാണ് മാനന്തവാടി മെഡിക്കൽ കോളേജിൽ യുവതി പ്രസവിച്ചത്. 23ന് യുവതിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. കടുത്ത വേദനയെ തുടർന്ന് രണ്ടുതവണ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും സ്കാനിങ് നടത്തിയില്ലെന്ന പരാതിയും യുവതി ഉയർത്തുന്നുണ്ട്. കഴിഞ്ഞമാസം 29ാം തീയതി യുവതിയുടെ വയറിൽ നിന്നും തുണിക്കെട്ട് പുറത്തുവരികയായിരുന്നു.