തേവലക്കര ഹൈസ്കൂളിൽ മിഥുൻ അനുസ്മരണ യോഗം നടന്നു. അധ്യാപകരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്. സ്കൂൾ താൽക്കാലികമായി അടച്ചിരിക്കുന്നതിനാൽ വിദ്യാർഥികൾ ചടങ്ങിൽ പങ്കാളികളായില്ല. മിഥുന്റെ ഓർമ്മയിൽ വിതുമ്പിയായിരുന്നു പല അധ്യാപകരും മടങ്ങിയത്.
വൈകാരികമായിരുന്നു തേവലക്കര സ്കൂളിലെ അനുസ്മരണയോഗം. മിഥുൻ കളിച്ച, പഠിച്ച മണ്ണിൽ അവർ അവനുവേണ്ടി ഒത്തുകൂടി. അധ്യാപകരിൽ പലർക്കും കണ്ണീരടക്കാൻ ആയില്ല. ഈ അധ്യയന വർഷമാണ് മിഥുൻ തേവലക്കര സ്കൂളിൽ എത്തിയത്. പരിമിത നേരത്തിനുള്ളിൽ അവൻ ഏവരുടെയും പ്രിയങ്കരനായി. ഹൃദയങ്ങളിൽ അവനുള്ള ഇടം വിളിച്ചു പറയുന്നുണ്ടായിരുന്നു ആ അധ്യാപകരുടെ കണ്ണുകൾ. മിഥുനെ ഓർത്തെടുത്തപ്പോൾ കണ്ഠമിടറി.
മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. മരണത്തിന് പിന്നാലെ സ്കൂൾ അടച്ചതിനാൽ കുട്ടികൾ ആരും ചടങ്ങിൽ പങ്കെടുത്തില്ല. എങ്കിലും എന്നും അവരുടെ ഹൃദയത്തിൽ അവനുണ്ടാകും.
മരണത്തിന് രണ്ടുദിവസം മുൻപായിരുന്നു മിഥുന് സ്കൂൾ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആ സന്തോഷത്തിലായിരുന്നു അവൻ. അപകടം അവന്റെ ജീവൻ കവർന്നെടുത്തപ്പോഴും സ്കൂൾ ടീമിൽ ഇടം നേടിയതിന്റെ സന്തോഷം അവന് വിട്ടു മാറിയിരുന്നില്ല.അധ്യാപകർക്കും, കൂട്ടുകാർക്കുമെല്ലാം നടുക്കുന്ന ഓർമയാണ് മിഥുന്റെ മരണം.
ഈ മാസം 17 നാണ് കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇത് എടുക്കാന്‍ വേണ്ടി മുകളിലേക്ക് കയറി. ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും. രക്ഷിക്കാനായില്ല.