തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ രക്ഷാ പ്രവർത്തനം ദുഷ്കരമെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. അപകടസ്ഥലത്ത് തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടാകുന്നതു കൊണ്ട് രക്ഷാ പ്രവർത്തകർക്ക് സ്ഥലത്ത് പരിശോധന നടത്താൻ പ്രയാസമാണ്. വെടിക്കോപ്പുകൾ സൂക്ഷിച്ചിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. കുടുങ്ങിക്കിടക്കുന്നവരുണ്ടോ എന്നറിയാൻ വിശദമായ പരിശോധന ആവശ്യമാണെന്നും കളക്ടർ പറഞ്ഞു.
സംഭവത്തിൽ പ്രഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. വെടിക്കെട്ടു പുരയുടെ ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു. 13 പേരുടെ മരണമാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 23 പേർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും കമ്മീഷണർ വ്യക്തമാക്കി.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടം അത്യന്തം ദുഃഖകരമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചു. "ഏറെ ഞെട്ടലുണ്ടാക്കിയ സംഭവമാണ് പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരുന്നുണ്ട് . അപകട സ്ഥലത്തേക്ക് കൂടുതൽ ആളുകൾ പോകാതിരിക്കാൻ ശ്രദ്ധിക്കണം. തീ പൂർണ്ണമായും അണഞ്ഞിട്ടില്ല," മന്ത്രി പറഞ്ഞു.
അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ച മുഖ്യമന്ത്രി മരണത്തിൽ അനുശോചനം അറിയിച്ചു. സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.