തിരുവനന്തപുരം: മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ് വിൽ അംബാസിഡറാകുമെന്നും പ്രതിഫലം വാങ്ങാതെയാണ് ഈ സേവനമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസി ചരിത്ര നേട്ടം കൈവരിച്ചതിൽ പ്രതികരിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 12 കോടി 18 ലക്ഷം രൂപയാണ് ടിക്കറ്റ് വരുമാനം. ടിക്കറ്റിതര വരുമാനം കൂടെ കൂട്ടി ആകെ 13 കോടി 2 ലക്ഷം രൂപ വരുമാനം ലഭിച്ചുവെന്നും കൂട്ടായ സഹകരണമാണ് ഈ നേട്ടത്തിന് കാരണമെന്നും കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.
രാജ്യത്ത് പൂർണമായി ഡിജിറ്റലൈസ് ചെയ്ത കോർപറേഷനാണ് കെഎസ്ആർടിസി. ഇടതു മുന്നണി സർക്കാരാണ് കെഎസ്ആർടിസിയെ തിരികെ കൊണ്ട് വന്നത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ പിന്തുണ നൽകി. ധനവകുപ്പിൻ്റെയും സർക്കാരിൻ്റെയും പൂർണ സഹായം ലഭിച്ചു. വാഹനങ്ങൾ മാലിന്യ മുക്തമാണോ എന്നടക്കം പരിശോധിക്കാൻ ഇൻസ്പെക്ടർമാരുണ്ട്. പണം എറിഞ്ഞാണ് പണം നേടിയത്. ജനങ്ങൾ ആഗ്രഹിച്ച ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഈ നേട്ടമെന്നും കെ.ബി. ഗണേഷ് പറഞ്ഞു.
ഇന്നലെ മാത്രം 4852 ബസുകളാണ് ഓടിയത്. ശബരിമല ഉള്ളത് കൊണ്ടല്ല ഈ നേട്ടം. ഒരു മണിക്കൂറിൽ 96 മുതൽ 100 വണ്ടികളാണ് ശബരിമലയിൽ ഓപ്പറേറ്റ് ചെയ്യുന്നത്. കെഎസ്ആർടിസിക്ക് ആകെ 5,502 വണ്ടികളാണ് ഉള്ളത്. കോവിഡിന് ശേഷം ഇടവഴികളിലും നടവഴികളിലും വാഹനം ഓടിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഇതൊരു ഗിന്നസ് നേട്ടമായി കണക്കാക്കാം. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ല. അടുത്ത 12 മാസത്തേക്ക് വേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മന്ത്രി.
ടിക്കറ്റ് വരുമാനത്തിൽ ഇന്നലെ ഒരു ദിവസം മാത്രം 12 കോടി 18 ലക്ഷം രൂപയാണ് കെഎസ്ആർടിസി നേടിയത്. ടിക്കറ്റിതര വരുമാനത്തിലൂടെ 83 ലക്ഷം രൂപയും ലഭിച്ചു. ആകെ 13.01 കോടിയാണ് പ്രതിദിന വരുമാനം. തുടർച്ചയായി 10 കോടിയ്ക്ക് മുകളിൽ വരുമാനം ലഭിക്കുന്നത് കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. 11 കോടി ടാർജറ്റിൽ നിന്നും വരുമാനം 13 കോടിക്ക് മുകളിലെത്തിച്ച ജീവനക്കാർക്ക് മന്ത്രി നന്ദിയും അറിയിച്ചിരുന്നു. അതേസമയം, പത്തനാപുരത്ത് വീണ്ടും മത്സരിക്കുമെന്നും മണ്ഡലത്തിലുള്ളവർക്ക് തന്നെയും തനിക്ക് പത്തനാപുരത്തിനേയും നന്നായി അറിയാമെന്നും കെ.ബി. ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.