ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത വിധം യുവതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തെരുവിൽ വലിച്ചിഴച്ച ഭരണകൂടമായി മോദി സർക്കാർ മാറിയിരിക്കുന്നുവെന്ന് മന്ത്രി എം. ലിജു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, എംപിമാർ ഉള്‍പ്പെടെ ജനപ്രതിനിധികളെയും, സമരം ചെയ്ത വിദ്യാർഥികളെയും രാജ്യദ്രോഹികളെന്ന വണ്ണമാണ് ഭരണകൂടം നേരിട്ടത്. എത്ര വലിച്ചിഴച്ചാലും അവര്‍ തെരുവിൽത്തുടരും. ജനാധിപത്യ വിശ്വാസികൾ രാഹുൽ ഗാന്ധിക്കു പിന്നിൽ അണിനിരക്കും. ഫാസിസ്റ്റ് ഭരണകൂടം വീഴുകതന്നെ ചെയ്യുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത വിധം യുവതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തെരുവിൽ വലിച്ചിഴച്ച ഭരണകൂടമായി മോദി സർക്കാർ മാറിയിരിക്കുന്നു. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും എംപിമാർ അടക്കമുള്ള ജനപ്രതിനിധികളെയും ന്യായമായ ആവശ്യമുയർത്തി രാജ്യതലസ്ഥാനത്ത് സമരം ചെയ്ത വിദ്യാർഥികളെയും രാജ്യദ്രോഹികളെന്ന വണ്ണമാണ് ഭരണകൂടം നേരിട്ടത്. വിദ്യാർഥികളുടെ ശബ്ദം അവഗണിച്ച്, അവരുടെ ആവശ്യങ്ങൾ പാർലമെന്റിൽപ്പോലും ചർച്ച ചെയ്യേണ്ടെന്ന ഏകാധിപത്യ നിലപാട് സ്വീകരിച്ചുകൊണ്ട് മോദി സർക്കാർ നടത്തുന്നത് ഇന്ത്യയുടെ ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന പ്രവൃത്തികളാണ്. ഇന്ത്യയുടെ തെരുവിൽ ആക്രമിക്കപ്പെടുന്നത് ജനാധിപത്യമൂല്യങ്ങളാണ്. എത്ര വലിച്ചിഴച്ചാലും തെരുവിൽത്തുടരും. ജനാധിപത്യ വിശ്വാസികൾ രാഹുൽ ഗാന്ധിക്ക് പിന്നിൽ അണിനിരക്കും. ഫാസിസ്റ്റ് ഭരണകൂടം വീഴുകതന്നെ ചെയ്യും.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, നേതാക്കളെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധം നടക്കുന്നുണ്ട്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്.