
കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കോഴ്സുകൾക്ക് കേരള സർവകലാശാലയിൽ അംഗീകാരമില്ലെന്ന വിഷയത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഓപ്പൺ സർവകലാശാലയിലുള്ളത് നിലവാരമുള്ള പഠനമാണ്. അതിന് അംഗീകാരമുണ്ട്. നിലവിലെ ആശയ കുഴപ്പത്തിൽ വ്യക്തത വരുത്തുമെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
ഹിന്ദു രാഷ്ട്ര നിർമിതിക്കുള്ള അരങ്ങൊരുക്കാൻ സർവകലാശാലകളെ ആർഎസ്എസ് ഉപയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്രത്യയശാസ്ത്ര ആധിപത്യം സ്ഥാപിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തിലും മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. സംഘപരിവാറുകാർ അധികാരത്തിൽ എത്തിയതിന് ശേഷം ഉണ്ടായ സംഭവങ്ങളിൽ ഒന്നാണ് ഇത്. ബിജെപിക്ക് ആധിപത്യമുള്ള ഇടങ്ങളിൽ മാത്രമേ ഇതൊക്കെ നടക്കുകയുള്ളുവെന്നും ആർ. ബിന്ദു പറഞ്ഞു.
അതേസമയം, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിഷയത്തിൽ കേരള യൂണിവേഴ്സിറ്റിയുടെ നിലപാട് ശരിയല്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ സിൻഡിക്കേറ്റിനോട് എസ്എഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം ഉടനടി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാൻ സർവകലാശാല അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയായില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സഞ്ജീവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.