
പ്ലസ് ടു മാർക്ക് സർട്ടിഫിക്കറ്റുകളിൽ പിഴവ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി. ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് നടപടി. വിദ്യാർഥികൾക്ക് പുതിയ സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്ത് സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഹയർസെക്കണ്ടറി വിഭാഗം ജെഡി അക്കാദമിക്, സംസ്ഥാന ഐടി സെൽ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി എന്നിവർ അടങ്ങുന്ന സമിതിക്കാണ് അന്വേഷണ ചുമതല. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പ്ലസ് ടു സർട്ടിഫിക്കറ്റിലെ മാർക്കുകൾ രേഖപ്പെടുത്തിയതിൽ പിഴവെന്ന വാർത്ത ന്യൂസ് മലയാളമായിരുന്നു ആദ്യം പുറത്തുവിട്ടത്. പ്രിന്റ് ചെയ്ത നാലരലക്ഷത്തോളം സർട്ടിഫിക്കറ്റിൽ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്. സ്കൂളുകളിൽ വിതരണത്തിന് എത്തിച്ച പ്ലസ് ടു മാർക്ക് ലിസ്റ്റിലായിരുന്നു പിഴവ് കണ്ടെത്തിയത്.
രണ്ട് വർഷമായി രേഖപ്പെടുത്തിയ നിരന്തര മൂല്യ നിർണയത്തിൽ ഒരേ മാർക്ക് തന്നെ വന്നു എന്നതാണ് മാർക്ക് ലിസ്റ്റിലെ പിഴവ്. മേയ് 22 നാണ് മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സോഫ്റ്റ്‌വെയർ വീഴ്ചയാണെന്നാണ് ഹയർസെക്കണ്ടറി ഡയറക്‌ടറേറ്റിൻ്റെ വിശദീകരണം. ബുധനാഴ്ചയോടെ പുതിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യണമെന്നും ഡയറക്‌ടറേറ്റ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിരുന്നു.