കണ്ണൂർ: കെഎസ്‌യു ആക്രമണത്തിൽ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എംആർഐ സ്കാൻ ഉൾപ്പടെയുള്ള വിദഗ്ധ പരിശോധനകൾ മെഡിക്കൽ ബോർഡ് നിർദേശിച്ചതോടെയാണ് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്.
ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്ന മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കഴുത്തിനും പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ജില്ലാ ആശുപത്രിയിലെത്തി വീണാ ജോർജിനെ കണ്ട് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു.
മന്ത്രിക്ക് എതിരായ അതിക്രമത്തിൽ സിപിഐഎം സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പ്രവർത്തകരോട് പ്രതിഷേധത്തിന് ഇറങ്ങാൻ നേതൃത്വം നിർദേശം നൽകി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധം നടത്തി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി.