കൊച്ചി: പ്രൊഫ. എം.കെ. സാനുവിന് വിട നൽകി നാട്. വൈകീട്ട് അഞ്ച് മണിയോടെ രവിപുരം ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. നിരവധി പേരാണ് എം.കെ. സാനുവിന് വിട നൽകാൻ എത്തിയത്. എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷമാണ് ശ്മശാനത്തിലെത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് പ്രൊഫസര്‍ എം.കെ. സാനു അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 99 വയസ്സായിരുന്നു. കഴിഞ്ഞ മാസം വീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്.
അധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പ്രൊഫസര്‍ എം.കെ. സാനു. 1987ൽ എറണാകുളത്ത് നിന്നും നിയമസഭയിലേക്ക് വിജയിച്ചു. മലയാള സാംസ്ക്കാരിക ലോകത്തെ ഏറ്റവും തലമുതിർന്ന അതികായനാണ് ഓർമയായത്.