തൃശൂർ: മുൻ മേയർ എം.കെ. വർഗീസിൻ്റെ കോൺഗ്രസിലേക്ക് ഉള്ള മടങ്ങിവരവിൽ ഡിസിസിയുമായി ആശയവിനിമയം നടന്നിട്ടില്ലെന്ന് അധ്യക്ഷൻ ജോസഫ് ടാജറ്റ്. തെറ്റ് തിരുത്തുന്നവർക്ക് പാർട്ടിയിലേക്ക് തിരികെ വരാമെന്നാണ് കോൺഗ്രസ് നിലപാട്. വർഗീസുമായി ഇപ്പോൾ യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
കോൺഗ്രസിലേക്ക് തിരികെയെത്താൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വർഗീസ് വ്യക്തമാക്കിയിരുന്നു. തൃശൂരിൽ ബിജെപി സ്ഥാനാർഥിയാക്കാൻ നീക്കം നടക്കുന്നതിനിടെയായിരുന്നു ബിജെപിയെ തള്ളി എം.കെ. വർഗീസിൻ്റെ പ്രതികരണം. ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിട്ടില്ല എന്ന് വർഗീസ് വ്യക്തമാക്കി. കോൺഗ്രസിലേക്ക് തിരിച്ച് പോകാനാണ് താത്പര്യമെന്നും എന്ത് ഓഫർ നൽകിയാലും ബിജെപിയുമായി സഹകരിക്കില്ലെന്നും എം.കെ. വർഗീസ് പറഞ്ഞിരുന്നു.
അഞ്ച് പതിറ്റാണ്ടായി കോൺഗ്രസുകാരൻ ആയിരുന്നുവെന്നും എം.കെ. വർഗീസ് പറഞ്ഞു. ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് എൽഡിഎഫുമായി സഹകരിച്ചത്. താൽപര്യം കോൺഗ്രസിലേക്ക് തിരിച്ചു പോകാനാണെന്നും എം.കെ. വർഗീസ് വ്യക്തമാക്കിയിരുന്നു. ഒരു അധികാരവും ഇനി ആവശ്യമില്ല. പാർലമെൻ്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോവില്ല. ഒരു സാധാരണ കോൺഗ്രസുകാരനായി പ്രവർത്തിക്കാനാണ് ആഗ്രഹം. കോൺഗ്രസിൽ സീറ്റ് മോഹിച്ച് നടക്കുന്നവരുമായി ഒരു യുദ്ധത്തിന് തയ്യാറല്ലെന്നും സംസ്ഥാന തലത്തിൽ നിന്നടക്കം പല കോൺഗ്രസ് നേതാക്കളും ബന്ധപ്പെട്ടിട്ടുണ്ടെന്നും വർഗീസ് പറഞ്ഞിരുന്നു. കോൺഗ്രസിന്റെ ഭാഗത്ത് നിന്നും മടങ്ങിവരാനുള്ള എല്ലാ സംവിധാനങ്ങളും ആയിട്ടുണ്ട്. ഓരോ സ്ഥലങ്ങളിലും മത്സരിക്കാൻ പത്തും ഇരുപതും ആളുകളുണ്ട്, 21ാമൻ ആകാൻ താനില്ലെന്നും വർഗീസ് പറഞ്ഞു.