വടകര: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എംഎല്‍എ കെ.കെ. രമ. രാഹുൽ രാജിവയ്ക്കണം. ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരരുതെന്നും കെ.കെ. രമ പറഞ്ഞു. കേരള പൊലീസ് എന്തുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്നും കേരള പൊലീസ് നാടകം കളിക്കുന്നത് എന്തിനാണെന്നും കെ.കെ. രമ എംഎൽഎ പറഞ്ഞു. സൈബർ അറ്റാക്കിനെ പേടിച്ച് ആരും പരാതി നൽകാതിരിക്കരുത്. പെൺകുട്ടികൾ ധൈര്യപൂർവം പരാതി നൽകണം. പരാതി ഉയർന്നിട്ടും രാഹുൽ പാലക്കാട് സജീവമായി ഇറങ്ങിയത് ശരിയായില്ലെന്നും കെ.കെ. രമ എംഎൽഎ.
രാഹുൽ ഹോട്ടൽ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി മറ്റൊരു പെൺകുട്ടി കൂടി രംഗത്തെത്തിയതിന് പിന്നാലെയാണ് രമയുടെ പ്രതികരണം. ഈ വാർത്ത ന്യൂസ് മലയാളമാണ് ആദ്യം പുറത്തുവിട്ടത്. പുതിയ പരാതി ലഭിച്ചെന്ന വാര്‍ത്ത കെപിസിസി നേതൃത്വം സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് കെപിസിസിക്ക് പരാതി ലഭിച്ചതെന്നാണ് വിവരം. ഇതോടെ രാഹുലിനെതിരെ കൂടുതല്‍ നട പടികളിലേക്ക് കടക്കാനാണ് കെപിസിസി ആലോചന.
കെപിസിസി അധ്യക്ഷനാണ് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിരിക്കുന്നത്. നേരത്തെ പരാതി വന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീണ്ടും പരാതി വന്നതോടെ പുറത്താക്കാനുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന. രേഖാമൂലമാണ് പെണ്‍കുട്ടി കെപിസിസി അധ്യക്ഷന് പരാതി നല്‍കിയത്. ഒപ്പം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.