തിരുവനന്തപുരം: പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കും മുമ്പേ എഴുതിയ കുറിപ്പ് പുറത്ത്. മരിക്കാൻ കാരണം ഭർത്താവ് ആണെന്നും, അയാളിൽ നിന്നുള്ള അവഗണനയും മാനസിക പീഡനവും താങ്ങാനാവുന്നില്ലെന്നും ഇവർ എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സജിത(56)യേയും മകൾ ഗ്രീമ(30)യേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്ന കുറിപ്പിൽ ഉള്ളത്. ആറ് വർഷം മുമ്പാണ് ഗ്രീമയുടേയും ഉണ്ണികൃഷ്ണൻ്റെയും വിവാഹം നടന്നത്. മകളും ഭർത്താവും വിവാഹം കഴിഞ്ഞ് 25 ദിവസങ്ങൾ മാത്രമാണ് ഒരുമിച്ച് ജീവിച്ചത്. 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിക്കുകയും ചെയ്തു. നിസാര കാരണങ്ങൾ പറഞ്ഞാണ് ബന്ധം ഉപേക്ഷിച്ചത്. ആറു വർഷം താൻ അനുഭവിച്ചത് അവഗണനയും മാനസിക പീഡനവും ആണെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ഇരുവരും സയനൈഡ് കഴിച്ചിട്ടുണ്ടെന്നും, അച്ഛനുള്ള കാലം മുതൽ സയനൈഡ് കൈയിൽ ഉണ്ടായിരുന്നു എന്നും കുറിപ്പിലുണ്ട്. പലവട്ടം ഭർത്താവുമായി കാര്യങ്ങൾ സംസാരിച്ചിരുന്നു. മരിക്കുന്നത് ഒഴിവാക്കാനായിരുന്നു അച്ഛനും അമ്മയും താനും ശ്രമിച്ചത്. എന്നാൽ അത് ഉണ്ടായില്ല അതിനാൽ സയനൈഡ് കഴിച്ചെന്നാണ് കുറിപ്പിൽ വ്യക്തമാക്കിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)