

കൊച്ചി: ബ്രഹ്മപുരത്തെ ഭക്ഷ്യ മാലിന്യസംസ്കരണ പ്ലാന്റിനായി സ്വകാര്യ കമ്പനിക്ക് ഭൂമി കൈമാറാനുള്ള കൊച്ചി കോർപ്പറേഷൻ്റെ നീക്കത്തിൽ ദുരൂഹതയെന്ന് ആരോപണം. പ്ലാൻ്റിനായി കോർപ്പറേഷൻ്റെ മൂന്ന് ഏക്കർ ഭൂമി 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകുന്നത്. പദ്ധതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയും, സാമ്പത്തിക അഴിമതിയും നടക്കുന്നു എന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
കൊച്ചി കോർപ്പറേഷൻ പരിധിയിൽ പ്രതിദിനം 240 ടൺ ഭക്ഷ്യമാലിന്യമാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ച് സംസ്കരിക്കാൻ കഴിയുന്നത് 140 ടൺ മാലിന്യം മാത്രമാണ്. നഗരത്തെ വലയ്ക്കുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം എന്ന നിലയ്ക്കാണ് പുതിയ മാലിന്യസംസ്കരണ പ്ലാന്റ് കോർപ്പറേഷൻ മുന്നോട്ടുവെയ്ക്കുന്നത്. വില്ലിങ്ഡൻ ഐലൻ്റിൽ സമാനമായ പ്ലാന്റ് സ്‌ഥാപിച്ച ജി3 റിന്യൂവബിൾസിന്റെ പ്രൊപ്പോസലാണ് കോർപ്പറേഷൻ്റെ പരിഗണനയിലുള്ളത്. ഭക്ഷ്യമാലിന്യം വേർതിരിച്ച് പോൾട്രി ഫീഡ്, ജൈവ ഇന്ധനം, വെള്ളം എന്നിവയാക്കി വേർതിരിക്കുന്നതാണ് പദ്ധതി. എൽഡിഎഫ് കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്ന് വോട്ടെടുപ്പിലൂടെയാണ് കോർപ്പറേഷൻ പ്ലാന്റിന് അനുമതി നൽകിയത്.
പ്ലാൻ്റിനായി ബ്രഹ്മപുരത്തെ മൂന്ന് ഏക്കർ ഭൂമി, സ്വകാര്യ കമ്പനിക്ക് 25 വർഷത്തേക്ക് പാട്ടത്തിന് നൽകും. 25 മുതൽ 30 കോടി രൂപ മുതൽമുടക്കിൽ കമ്പനി പ്ലാന്റ് പണിയും. ഒരു ടൺ മാലിന്യം 200 രൂപ ഫീസ് നിരക്കിലാണ് സംസ്കരിക്കുക. എന്നാൽ നഗരസഭയുടെ ഭൂമി സ്വകാര്യകമ്പനിക്ക് വിട്ടുനൽകുന്ന ഈ നിർദേശത്തിൽ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പദ്ധതിയിൽ ദുരൂഹത ഉണ്ടെന്നും, പ്ലാന്റിന് പിന്നിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായും പ്രതിപക്ഷ കക്ഷിനേതാവ് വി.എ. ശ്രീജിത്ത് ആരോപിച്ചു.
പ്ലാൻ്റിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയിൽ വ്യക്തത വരുത്തണം, സ്വകാര്യ കമ്പനിക്ക് ഭൂമി വിട്ടുനൽകുന്നതിലെ നിയമലംഘനം പരിശോധിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.