

തൃശൂർ: ഹൈക്കോടതിയുടെ വിലക്ക് നിലനിൽക്കെ തൃശൂർ പാലിയേക്കരയിൽ വീണ്ടും ടോൾ നിരക്ക് കൂട്ടാൻ കരാർ കമ്പനിയുടെ നീക്കം. ദേശീയപാത 544ലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങൾ നിലനിൽക്കെ 10 രൂപ മുതൽ 35 രൂപവരെയുള്ള വർധനവ് നടപ്പിലാക്കാനാണ് ശ്രമം.
ടോൾ നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയതായി ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. രൂക്ഷമായ ഗതാഗത കുരുക്ക്, ഇഴഞ്ഞ് നീങ്ങുന്ന അടിപ്പാത നിർമാണങ്ങൾ , തെളിയാത്ത വൈദ്യുത വിളക്കുകൾ, ദേശീയ പാത 544ൽ ഇടപ്പള്ളി - മണ്ണൂത്തി റീച്ചിൽ ഇനിയും പരിഹരിക്കാത്ത നിരവധി പ്രശ്നങ്ങളാണുള്ളത്.
എന്നാൽ ഹൈക്കോടതി അടക്കം ഇടപെട്ട് നൽകിയ കർശന നിർദേശങ്ങൾ പാലിക്കാത്ത കരാർ കമ്പനി ടോൾ നിരക്ക് ഉയർത്താൻ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. സെപ്റ്റംബര്‍ ഒന്നുമുതല്‍ പിരിക്കേണ്ട പുതിയ നിരക്കെന്ന നിലയിൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ അനുമതിയോടെയാണ് ഇതിനായി കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രെച്ചർ പ്രൈവറ്റ് ലിമിറ്റഡ് പരസ്യം നൽകിയിരിക്കുന്നത്.
ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത്. പിന്നീട് പിരിവ് പുനഃസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വര്‍ധന കോടതി തടഞ്ഞിരുന്നു.
ഹൈക്കോടതി അനുമതി ലഭിച്ചാൽ നിലവിലെ സാഹചര്യത്തിൽ രണ്ട് ദിവസത്തിനകം ടോൾ നിരക്കിൽ മാറ്റം കൊണ്ടുവരാനാകുമെന്നാണ് കരാർ കമ്പനിയുടെ പ്രതീക്ഷ. അതേസമയം അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ടോൾ പിരിവ് ഉയർത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വിവിധ സംഘടനകൾ.