വയനാട്: മുട്ടിൽ ഡബ്ലിയുഎംഒ കോളേജിൽ കോൺഗ്രസ് എംഎൽഎമാർക്കെതിരെ ബാനറുമായി എംഎസ്എഫ്. ടി. സിദ്ദിഖ് എംഎൽഎയ്ക്കും ഐ.സി. ബാലകൃഷ്ണനുമെതിരെയാണ് എംഎസ്എഫ് പ്രവർത്തകർ ബാനർ ഉയർത്തിയത്. കോളേജ് യൂണിയനിലെ വിജയപ്രകടനത്തിലായിരുന്നു എംഎസ്എഫ് ബാനർ ഉയർത്തിയത്.
യുഡിഎസ്എഫ് ധാരണകൾ ലംഘിച്ച് മറ്റു ക്യാമ്പസുകളിൽ എംഎസ്എഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്തി എന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുട്ടിൽ ഡബ്ലിയു എം ഒ കോളേജിൽ കെഎസ്‌യു എംഎസ്എഫിനെതിരെ മത്സരിച്ചിരുന്നു. എസ്എഫ്ഐയുമായി ധാരണയായാണ് മത്സരിച്ചതെന്നാണ് ആരോപണം.
അതേസമയം കോഴിക്കോട് കൊടുവള്ളിയിൽ എംഎസ്എഫിനെതിരെ എതിരെ ബാനറുമായി കെഎസ്‌യു രംഗത്തെത്തി. എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു എന്ന ബാനറാണ് കെഎസ്‌യു ഉയർത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ള ആഹ്ളാദ പ്രകടനത്തിലാണ് കെഎസ്‍യു ബാനർ ഉയർത്തിയത്. കെഎംഒ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കെഎസ്‌യു പ്രകടനത്തിലാണ് സംഭവം.
ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ കോളേജ് യൂണിയൻ കെഎസ്‌യു പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായാണ് എംഎസ്എഫിന് കൊടുവള്ളി കെഎംഒ കോളേജ് യൂണിയൻ നഷ്ടമാകുന്നത്. പത്ത് വർഷത്തോളമായി കോളേജിൽ കെഎസ്‍യു- എംഎസ്എഫ് സഖ്യമില്ല.