

മലപ്പുറം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വിവാദമാക്കുന്നതില്‍ ഇടപെട്ട് മുസ്ലീം ലീഗ്. പട്ടിക വിവാദമാക്കുന്നത് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയ ലീഗ് അതൃപ്തിയും അമര്‍ഷവും പ്രകടിപ്പിച്ചു. കെ. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുന്നതിനായി സമ്മര്‍ദമുയര്‍ത്തുന്നതും തുടർന്ന് പട്ടിക പ്രഖ്യാപനം അനന്തമായി നീളുന്നതിലുമാണ് ലീഗ് അമര്‍ഷം പ്രകടിപ്പിച്ചത്. പട്ടിക വിവാദമാക്കുന്നത് ദോഷം ചെയ്യുമെന്നാണ് ലീഗ് മുന്നറിയിപ്പ്.
എംപിമാര്‍ക്ക് മത്സരിക്കാന്‍ ഇത്തവണ അനുമതിയില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ കെ സുധാകരന്‍ മത്സരിക്കണമെന്ന കടുത്ത വാശിയിലായിരുന്നു. സുധാകരന്‍ പാര്‍ട്ടി വിടുമെന്നും മറ്റൊരു പാര്‍ട്ടി രൂപീകരിക്കുമെന്നുമുള്ള സാഹചര്യത്തിലാണ് കെ. സുധാകരന് ഹൈക്കമാന്‍ഡ് ഇളവനുവദിച്ചത്.
രമേശ് ചെന്നിത്തലയും എ.കെ. ആന്റണിയും സുധാകരനുമായി സംസാരിച്ചു. പിന്നാലെ മത്സരിക്കാന്‍ ഇളവ് അനുവദിക്കുകയായിരുന്നു. ഇത്തവണ എംപിമാരായ അടൂര്‍ പ്രകാശും കെ. സുധാകരനുമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കെ. സുധാകരന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്.
എന്നാല്‍ കെ. സുധാകരന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെ മത്സരിക്കുന്നില്ലെന്ന് നിലപാടെടുത്ത അടൂര്‍ പ്രകാശ് നിലപാടില്‍ നിന്ന് പിന്മാറി. സുധാകരന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെ നേരത്തെ മത്സരിക്കില്ലെന്ന് അറിയിച്ച് അടൂര്‍ പ്രകാശ് ഫേസ്ബുക്കിലിട്ട് കുറിപ്പ് പിന്‍വലിക്കുകയായിരുന്നു.
എംപിയും മത്സരിക്കരുതെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തിയത് തനിക്കും ബാധകം. തുല്യ നീതിക്ക് തനിക്കും അര്‍ഹതയുണ്ടെന്നും അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തി. അടൂര്‍ പ്രകാശിന് സീറ്റ് ലഭിച്ചില്ലെങ്കില്‍ പത്തനംതിട്ട തിരുവനന്തപുരം ജില്ലകളില്‍ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പുകളുണ്ട്. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരേണ്ടതുണ്ടെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ ഇടതുപക്ഷം അവരുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുഡിഎഫില്‍ പട്ടിക ചര്‍ച്ച അനന്തമായി നീളുന്നതാണ് വിമര്‍ശനങ്ങള്‍ ഉയരുന്നതിന് കാരണമായിരിക്കുന്നത്.