എറണാകുളം: കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദി ആയി തന്നെ ഇപ്പോൾ പ്രചരിപ്പിക്കുന്നുവെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുവരെ ജാതിചിന്ത എന്റെ മനസിൽ ഉണ്ടായിട്ടില്ല. ജാതിവിവേചനം ഉണ്ടാവുമ്പോൾ ഇടപെട്ടിട്ടുണ്ട്. മുസ്ലീം വിരോധിയാക്കി തന്നെ വേട്ടയാടാൻ ശ്രമിക്കുകയാണ് ലീഗെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ഞാൻ എന്ത് തെറ്റ് ചെയ്തുവെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാരെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മണി പവറും മസിൽ പവറും പ്രയോഗിച്ചവരാണ് ലീഗുകാർ. മുസ്ലീം ലീഗ് മലപ്പുറം പാർട്ടിയാണ്. മലപ്പുറത്തേക്ക് എല്ലാം ഊറ്റി എടുക്കുന്നു. ലീഗിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. എസ്എൻഡിപി യോഗത്തെ തകർക്കാൻ നോക്കി. പലതരത്തിലും സ്വാധീനിക്കാൻ നോക്കി. പല മുഖമുണ്ട് ലീഗിനെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. മതസൗഹാർദ്ദം തകർത്ത് മത വിദ്വേഷം പടർത്തുന്ന പാർട്ടിയാണ് ലീഗ്. എംഇഎസ് ഫസൽ ഗഫൂർ അടക്കമുള്ളവർ തന്നെ ചീത്ത പറയുന്നു. ആദ്യം ഇഡി നോട്ടീസിന് മറുപടി കൊടുക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മാധ്യമങ്ങളെ വിമർശിച്ച വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളെ ഉപയോഗിച്ച് തന്നെ തളർത്താൻ ശ്രമിക്കുന്നുവെന്നും ചില ചാനലുകൾ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും പ്രതികരിച്ചു. നേരത്തെ അണ്ണനും തമ്പിയുമായി എന്നെ കണ്ടവർ, വിളിച്ചിടത്ത് ചെല്ലാത്തതു കൊണ്ട് ഞാൻ ശത്രുവായി. തങ്ങളുടെ വണ്ടിയിൽ മുസ്ലീം അല്ലാത്ത ആരെയെങ്കിലും കയറ്റിയിട്ടുണ്ടോ. തറ വർത്തമാനം പറഞ്ഞാൽ അതിൽ കൂടുതൽ പറയാൻ അറിയാം. ലീഗ് പറയുമ്പോൾ ചാടികളിക്കുന്ന ഗതിയിലേക്ക് കോൺഗ്രസ് എത്തി. ഏറെ ഇഷ്ടപ്പെട്ട കെ. സുധാകരൻ പോലും എന്നെ കുത്തി. സുധാകരൻ തനിക്കെതിരെ പറയില്ലെന്നു കരുതിയിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ വെള്ളാപ്പള്ളി വിമർശിച്ചു. ആര്യയുടെ അഹങ്കാരം വിനയായി. പൊതുപ്രവർത്തനത്തിൻ്റെ ശൈലി ഉണ്ടായില്ല. ജനങ്ങളോടുള്ള പെരുമാറ്റം മോശമായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.