"പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അർഹമായ പരിഗണന ലഭിച്ചില്ല"; ലീഗ് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും രൂക്ഷ വിമര്‍ശനം

ഭരിക്കാത്ത വകുപ്പുകളില്‍ പോലും കോണ്‍ഗ്രസ് ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമര്‍ശനം.
"പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അർഹമായ പരിഗണന ലഭിച്ചില്ല"; ലീഗ് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും രൂക്ഷ വിമര്‍ശനം
Published on
Updated on

മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ മന്ത്രിമാർക്കും നേതാക്കൾക്കും രൂക്ഷ വിമർശനം. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിൽ ജില്ലാ കമ്മറ്റികൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് അംഗങ്ങൾ വിമർശിച്ചു. പി.എ. നിയമനത്തിനായി ഉപസമിതി പട്ടിക തയ്യാറാക്കിയിട്ടും ഫലമുണ്ടായില്ലെന്നും നേതാക്കൾ പറഞ്ഞു. വഖഫ്, പിഎം ശ്രീ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടിനെതിരെയും എതിർപ്പുയർന്നു. വിവിധ വകുപ്പുകളിൽ നടക്കുന്ന താൽക്കാലിക നിയമനങ്ങൾ കോൺഗ്രസ് ഏകപക്ഷീയമായി നടത്തുന്നതായും യോഗത്തിൽ ആരോപണമുയർന്നു.

കോഴിക്കോട് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ലീഗിന് അഞ്ച് മന്ത്രിമാരുണ്ട്. അവരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടിക്ക്, അതാത് ജില്ലാ കമ്മിറ്റികള്‍ക്കു പോലും അര്‍ഹമായ പരിഗണന ലഭിച്ചില്ല. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ മുസ്ലീം ലീഗിന് വലിയ പ്രവര്‍ത്തകരുണ്ട്. ഈ ജില്ലകളില്‍ പാര്‍ട്ടിക്ക് വലിയ നേട്ടവും ഉണ്ടായിരുന്നു. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കുമ്പോള്‍, മന്ത്രിമാര്‍ അവരുടെ താല്‍പര്യം മാത്രമാണ് നോക്കിയത്. ഇക്കാര്യത്തിനായി പട്ടിക വരെ തയ്യാറാക്കിയിരുന്നു. എന്നാല്‍ അതൊന്നും പാലിക്കപ്പെട്ടില്ല. ജില്ലയിലെ ശക്തിയനുസരിച്ച് നിയമനത്തില്‍ മാറ്റം വരുത്തണം. ഭരിക്കാത്ത വകുപ്പുകളില്‍ പോലും കോണ്‍ഗ്രസ് ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നത്. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം അറിയിച്ചു.

News Malayalam 24x7
newsmalayalam.com