മലപ്പുറം: വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കിയത് ജനവിധിയെ അംഗീകരിക്കുന്ന തീരുമാനമെന്ന് മുസ്ലീം ലീഗ്. തീരുമാനത്തിൽ വലിയ സന്തോഷമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം പരിപൂര്‍ണമായും അംഗീകരിക്കുന്നു, നല്ലൊരു ഭരണം നടത്താന്‍ സതീശന് സാധിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഇത് ടീം യുഡിഎഫിൻ്റെ വിജയമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
വി.ഡി. സതീശന് അഭിനന്ദനങ്ങളറിയിച്ച് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.
പോസ്റ്റിൻ്റെ പൂർണരൂപം:
കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നത്. നഷ്ടപ്രതാപങ്ങളിലേക്കുള്ള തിരിച്ചുപോക്ക്.
ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ അവർ ആഗ്രഹിച്ചയാളെ തന്നെ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. വി.ഡി സതീശൻ കേരളത്തെ നയിക്കും നല്ല നാളെകളിലേക്ക്.
കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് കേവല പരസ്യ വാചകമായ 'നമ്പര്‍ വണ്‍ കേരളം' നമുക്ക് സാധ്യമാക്കണം. ഒറ്റക്കെട്ടായ പ്രവർത്തനം നമുക്ക് കരുത്താകും. വികസന സൂചികകളിലെ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ, ദുര്‍ഭരണമുണ്ടാക്കിയ വിള്ളലുകള്‍ തീര്‍ക്കാന്‍ സദ്ഭരണം വരുന്നു.
ജനമിടിപ്പിനൊപ്പം ചേരാന്‍, കേരളത്തിന്റെ ഉയിര്‍പ്പ് സാധ്യമാക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
കേരളത്തിൻ്റെ പുതിയ അമരക്കാരന് ഹൃദയപൂർവ്വം ആശംസകളെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.